ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ സർക്കാർ അനുകൂലികളുടെ ആക്രമണം. 16 പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു.
രജപക്സെയുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധ പ്രകടനം നടത്തിയവർക്ക് നേരെയായിരുന്നു ആക്രമണം. സംഭവത്തിനു പിന്നാലെ കൊളംബോയിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു.
മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിനു സമീപം പ്രതിഷേധ വേദിയായ ‘മൈനഗോഗാമ’യ്ക്കു പുറത്തുവച്ചാണ് ആക്രമണം ഉണ്ടായത്.
ടെംപിൾ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകർത്തുവെന്നും റിപ്പോർട്ടുണ്ട്.
പ്രതിഷേധക്കാരെ ഓടിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ വേദിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കാതിരിക്കാൻ പൊലീസിന് മനുഷ്യച്ചങ്ങല രൂപീകരിച്ചിരുന്നു. അതും മറികടന്നാണ് സർക്കാർ അനുകൂലികൾ പ്രതിഷേധക്കാരെ ആക്രമിച്ചത്.