ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത് ഷിഗെല്ല ബാക്ടീരിയ മൂലമാണെന്ന സ്ഥിരീകരണത്തിനു പിന്നാലെ ജില്ലയിൽ ജാഗ്രത നിർദേശം.ഷവർമയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നാലു പേരിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലിലാണ് അധികൃതർ.
കാസർഗോഡ് ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികൾ ശക്തമാക്കി.സമീപത്തെ കിണറുകളിലെ വെള്ളം ശുചീകരിക്കുന്നതടക്കമുള്ള നടപടികളിലേക്കാണ് ആരോഗ്യവകുപ്പ് കടന്നിരിക്കുന്നത്.
കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവർ പ്രത്യേകം നിരീക്ഷണത്തിലാണ്.നിരീക്ഷണം ശക്തമാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്.
പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എവി രാംദാസ്അഭ്യർത്ഥിച്ചു.
സാധാരണഗതിയിൽ രണ്ട് മുതൽ ഒരാഴ്ചവരെ രോഗലക്ഷങ്ങൾ പ്രകടമാകാറുണ്ടെങ്കിലും ചിലരിൽ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കാം.മലിന ജലത്തിലൂടെയാണ് പ്രധാനമായും ഷിഗെല്ല ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നത്. കഠിനമായ പനി, വയറിളക്കം, വയറുവേദന, ഛർദ്ദി എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.