മൊഹാലിയിലെ പഞ്ചാബ് പൊലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്ത് സ്‌ഫോടനം.
റോക്കറ്റ് ഗ്രനേഡ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം കാറിൽ എത്തിയ രണ്ടംഗ സംഘം 80 മീറ്റർ അകലെ നിന്ന് റോക്കറ്റ് ഗ്രനേഡ് പ്രയോഗിച്ചതായാണ് റിപ്പോർട്ട്.
റോക്കറ്റ് ലോഞ്ചർ ഡ്രോൺ വഴി എത്തിച്ചതാകാം എന്നും വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തിക്കുന്നതിന്
ഡ്രോണുകളുടെ ഉപയോഗം വർധിച്ചിട്ടുണ്ട്.
സ്‌ഫോടനത്തിൽ സ്ഥാപനത്തിന്‍റെ ജനൽച്ചില്ലുകൾ തകരുകയും വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
എസ്.എ.എസ് നഗറിലെ സെക്ടർ 77ലെ പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് രാത്രി 7:45 ഓടെയാണ് സ്ഫോടനം റിപ്പോർട്ട് ചെയ്തതായി മൊഹാലി പൊലീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്.
വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചിരുന്നു.
കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്.
രഹസ്യാന്വേഷണ ഓഫീസിൽ സൂക്ഷിച്ച ആയുധം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
സ്ഫോടനത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.