അഫ്ഗാനിസ്താൻ താലിബാൻ പോരാട്ടത്തിന്റെ ചിത്രങ്ങൾ പകർത്തുന്നതിനിടെ കൊല്ലപ്പെട്ട ഇന്ത്യയിലെ വിഖ്യാത ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദീഖിക്ക് മരണാനന്തര ബഹുമതിയായി വീണ്ടും പുലിറ്റ്സർ പുരസ്കാരം.
ഇന്ത്യയിലെ കോവിഡ് മരണം വ്യാപകമായ സമയത്ത് പകർത്തിയ ചിത്രങ്ങൾക്കാണ് പുരസ്കാരം
കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരിച്ചവരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ഡാനിഷിന്റെ ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.
റോയിട്ടേഴ്സ് മാധ്യമ പ്രവർത്തകരായ അദ്നാൻ ആബ്ദി, സന്ന ഇർഷാദ് മാട്ടൂ, അമിത് ദവെ എന്നിവരാണ് ഡാനിഷിനെ കൂടാതെ ഇന്ത്യയിൽനിന്നും പുലിറ്റ്സർ പുരസ്കാരത്തിന് അർഹരായത്.
റോഹിങ്ക്യൻ അഭയാർത്ഥി പ്രതിസന്ധി ക്യാമറയിൽ പകർത്തിയതിന് 2018-ലെ പുലിറ്റ്‌സർ സമ്മാനം ഡാനിഷ് സിദ്ദിഖിക്ക് ലഭിച്ചിരുന്നു. അഫ്‌ഗാൻ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ പകർത്തുന്നതിനിടയിലാണ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത്.
റോയിട്ടേഴ്സിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു ഡാനിഷ് സിദ്ദിഖി. ജാമിയ മില്ലിയ ഇസ്ലാമിയയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി. 2010 ലാണ് റോയിട്ടേഴ്‌സിൽ ചേർന്നത്.