വിദ്വേഷപ്രസംഗം നടത്തിയ പി സി ജോര്‍ജ് മാപ്പ് പറയണമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. വര്ഗീയപ്രസംഗകരെ ഒറ്റപ്പെടുത്തണമെന്ന് ഇമാം ആവശ്യപ്പെട്ടു. അവര്‍ ഏത് മത,രാഷ്ട്രീയത്തില്‍ പെട്ടവരാണെങ്കിലും മാറ്റിനിര്‍ത്തണമെന്നും വര്‍ഗീയ പ്രചാരണങ്ങളെ അതിജീവിക്കണമെന്നും ഇമാം പറഞ്ഞു.
വിദ്വേഷപ്രസംഗം നടത്തുമ്പോള്‍ കയ്യടിക്കരുത്. ആ പരിപ്പ് ഇവിടെ വേവില്ലെന്ന് പറയണം. അദ്വൈതാശ്രമത്തിലും ഈദ് ഗാഹ് നടക്കുന്നുണ്ട്. അതാണ് നാടിന്റെ പാരമ്പര്യമെന്നും ഇമാം വ്യക്തമാക്കി.
പി സി ജോര്‍ജ് സമൂഹത്തോട് മാപ്പ് പറയണം. മതേതരത്വം തകര്‍ത്ത് കലാപത്തിന് ശ്രമിച്ചാല്‍ നേരിടണം. കലാപ അന്തരീക്ഷം കെടുത്താന്‍ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. നാടിന്‍റെ ഒരുമയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല.
ആറ്റുകാല്‍ പൊങ്കാല കാലത്ത് പാളയം പള്ളി വിട്ടുനല്‍കാറുണ്ട്. എല്ലാവരും നമ്മുടെ അതിഥികളാണ്. അതാണ് മതേതരത്വത്തിന്‍റെ സൗന്ദര്യമെന്നും പാളയം ഇമാം പറഞ്ഞു.
പി.സി. ജോർജിന്റേത് കേട്ടുകേൾവി ഇല്ലാത്ത പരാമർശമാണെന്നും മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നതായും ഇമാം കൂട്ടിച്ചേർത്തു.