ഈദുൽ ഫിത്തർ, അക്ഷയ തൃതീയ ആഘോഷങ്ങൾക്ക് മുന്നോടിയായി രാജസ്ഥാനിലെ ജോധ്പൂരിൽ രണ്ട് സമുദായങ്ങൾ തമ്മിൽ അക്രമാസക്തമായ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ജലോരി ഗേറ്റ് കവലയിൽ അക്രമികൾ കാവി പതാക നീക്കം ചെയ്യുകയും ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ പ്രതിമയ്ക്ക് മുകളിൽ ഇസ്ലാമിക പതാക സ്ഥാപിക്കുകയും ചെയ്തതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചതെന്ന് പറയപ്പെടുന്നു.
ഇത് ഇരു സമുദായങ്ങളും തമ്മിൽ വാക്കേറ്റത്തിന് കാരണമായി. ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയും ചെയ്തു. പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. സംഭവത്തിൽ റിപ്പോർട്ട് ചെയ്യുകയായിരുന്ന നാല് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു . മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലാ ഭരണകൂടം ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. ജോധ്പൂർ ജില്ലയിലാകെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതായി ജോധ്പൂർ ഡിവിഷണൽ കമ്മീഷണർ ഹിമാൻഷു ഗുപ്ത ഉത്തരവിറക്കി.