താര സംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് അധ്യക്ഷ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വെച്ചു. പീഡന പരാതിയിൽ നടനും സംവിധായകനുമായ വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി. രാജിക്കാര്യം അറിയിച്ച് അമ്മയ്ക്ക് ഇ-മെയിൽ അയക്കുകയായിരുന്നു. വിജയ് ബാബു വിഷയത്തിൽ പ്രതിഷേധിച്ച് നടി മാലാ പാർവതി ഇന്നലെതന്നെ രാജിവെച്ചിരുന്നു.
തീരുമാനം തെറ്റായതിനെതിരെ പ്രതിഷേധിക്കുന്നു എന്ന സന്ദേശമാണ് രാജിയിലൂടെ നൽകുന്നതെന്ന് കുക്കു പരമേശ്വരൻ പ്രതികരിച്ചു. ഇന്റേണൽ കമ്മിറ്റിയിൽ താൻ ഒരു മാസമേ പ്രവർത്തിച്ചിട്ടുള്ളൂ. തങ്ങൾ ഏതാനും നിർദേശങ്ങൾ മുന്നോട്ട് വെച്ചു. എന്നാൽ അതിന്റെ വേറൊരു ഫോർമാറ്റാണ് അവർ ചെയ്തതെന്നും കുക്കു പറഞ്ഞു. അമ്മയിൽ തനിക്ക് വിശ്വാസം ഉണ്ടെന്നും അമ്മയ്ക്ക് ഇതിലും ഭംഗിയായി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും കുക്കു കൂട്ടിച്ചേർത്തു.
വിജയ് ബാബുവിന്റെ പ്രശ്നത്തിൽ ആഭ്യന്തര പരാതി പരിഹാര സമിതി ആവശ്യപ്പെട്ടത് പ്രകാരമാണ് അടിയന്തിരമായി എക്സിക്യൂട്ടീവ് വിളിച്ചുകൂട്ടിയതെന്ന് അമ്മ എക്‌സിക്യൂട്ടീവ് അഗം ബാബു രാജ് പ്രതികരിച്ചു.
വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മാറ്റണമെന്നാണ് ഐസിസി കമ്മറ്റി റിപ്പോർട്ട് നൽകിയത്. എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ഭൂരിപക്ഷാഭിപ്രായം വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവിൽ നിന്ന് മാറ്റുക അല്ലെങ്കിൽ അദ്ദേഹം സ്വയം മാറുക എന്നുള്ളതാണ്. കമ്മിറ്റിയുടെ ആവശ്യപ്രകാരം തന്നെയാണ് വിജയ് ബാബു മാറി നിന്നത്. പക്ഷേ അവസാനം വന്ന ലെറ്ററിൽ അദ്ദേഹം മാറി നിൽക്കുന്നു എന്ന് മാത്രമേ വന്നുളൂ അതാണ് എല്ലാവരെയും ചൊടിപ്പിച്ചത്. അത് എഴുത്തുകുത്തിൽ വന്ന പിശക് മാത്രമാണെന്ന് ബാബു രാജ് പറഞ്ഞു.
വൈസ് പ്രസിഡന്റ് മണിയൻ പിള്ള രാജുവിനെതിരെയും താരം പ്രതികരിച്ചു. സ്ത്രീകൾക്ക് മറ്റൊരു സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയണം എന്ന് വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്ന് മനസിലായില്ല. ആ പ്രസ്‌താവനയോടുള്ള മറുപടി തന്നെയാണ് മാലാ പാർവതിയുടെ രാജി എന്നും ബാബുരാജ് പറഞ്ഞു. സ്ത്രീകൾക്കെതിരെ വരുന്ന എന്ത് പ്രശ്‌നങ്ങളിലും അമ്മ അവരോടൊപ്പം ഒറ്റക്കെട്ടായി നിൽക്കു. അവർ മറ്റൊരിടത്ത് പോയി പരാതി പറയേണ്ടതില്ല. മണിയൻപിള്ള രാജു പറഞ്ഞത് തെറ്റായിപ്പോയി എന്നാണ് തനിക്ക് പറയാനുള്ളതെന്നും ബാബു രാജ് വ്യക്തമാക്കി.