ഇന്ത്യയും നേപ്പാളും തമ്മിൽ ഹിമാലയം പോലെ ഉറച്ച ബന്ധമാനുള്ളതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മാനവരാശിക്ക് തന്നെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ബുദ്ധമത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
ഇന്ത്യയും നേപ്പാളും തമ്മിൽ എല്ലാ തരത്തിലും ബന്ധപ്പെട്ടിരിക്കുന്നു. നേപ്പാളിലെ പർവതങ്ങൾക്ക് സമാനമായ ഉയരം നമ്മുടെ ബന്ധങ്ങൾക്ക് നൽകണം. നേപ്പാൾ ഇല്ലാതെ രാമദേവൻ പോലും അപൂർണമാണെന്നും മോദി പറഞ്ഞു. അതിർത്തികൾക്കപ്പുറമാണ് ബുദ്ധൻ, ബുദ്ധൻ എല്ലായിടത്തുമുണ്ട്. മാനവികതയുടെ അന്തസത്തയുടെ പ്രതിരൂപമാണ് ബുദ്ധനെന്നും മോദി കൂട്ടിച്ചേർത്തു.
നാല് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് നേപ്പാളിൽ എത്തിയത്. 2020ലെ അതിർത്തി തർക്കത്തിന് ശേഷം ആദ്യമായാണ് മോദി നേപ്പാൾ സന്ദർശിക്കുന്നത്. 2014ന് ശേഷം പ്രധാനമന്ത്രി നടത്തുന്ന അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണിത്.
സർക്കാർ ഉടമസ്ഥതയിലുള്ള എസ്‌ജെവിഎൻ ലിമിറ്റഡ്, നേപ്പാളിൽ 4,900 കോടി രൂപയുടെ മറ്റൊരു ജലവൈദ്യുത പദ്ധതിയായ അരുൺ-4 വികസിപ്പിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
490 മെഗാവാട്ട് അരുൺ-4 ജലവൈദ്യുത പദ്ധതിയുടെ വികസനത്തിനുള്ള ധാരണാപത്രമാണ് ലുംബിനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയുടെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചതായി കമ്പനി അറിയിച്ചത്.
നേപ്പാൾ പ്രധാനമന്ത്രി ദ്യൂബയുമായുള്ള കൂടിക്കാഴ്ചയിൽ ജല വൈദ്യുതി വികസനം, കണക്റ്റിവിറ്റി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സന്ദർശനത്തിന് മുൻപുള്ള പ്രസ്‌താവനയിൽ പ്രധാനമന്ത്രി അറിയിച്ചിരുന്നു.
ബുദ്ധ ജയന്തി ദിനത്തിൽ നേപ്പാളിലെ ലുംബിനിയിൽ ബുദ്ധ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും കേന്ദ്രം നിർമ്മിക്കുന്നതിനുള്ള തറക്കല്ലിടൽ ചടങ്ങിൽ മോദി പങ്കെടുത്തു. ഇതിന് പുറമെ ബുദ്ധന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന മായാദേവി ക്ഷേത്രത്തിലെ പ്രാർത്ഥനയിലും മോദി പങ്കെടുത്തു.
നേരത്തെ നേപ്പാളിലെ മുൻ പ്രധാനമന്ത്രി കെ പി ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാർ കാലാപാനി മേഖലയിലെ തർക്ക പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് പുതിയ ഭൂപടം ഇറക്കിയതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
കഴിഞ്ഞ മാസം നേപ്പാളിന്റെ നിലവിലെ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ ഇന്ത്യ സന്ദർശിച്ചപ്പോൾ നടത്തിയ ചർച്ചകളെ തുടർന്നാണ് ബന്ധം വീണ്ടും പഴയ രൂപത്തിലായത്. ലുംബിനിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി ദ്യൂബയും ഭാര്യ അർസു ദ്യൂബയും നിരവധി നേപ്പാൾ മന്ത്രിമാരും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.