വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ജ്ഞാനവാപി മസ്ജിദ് സമുച്ചയത്തിന്റെ സർവേ തടയാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മെയ് 17 ബുധനാഴ്ച പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിച്ചു. മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
എന്നാല്‍ ജില്ലാ കോടതി ഉത്തരവ് പ്രകാരം നടത്തുന്ന സര്‍വ്വേയുടെ അറുപത് ശതമാനത്തിലധികം ഇന്നത്തോടെ പൂര്‍ത്തിയായി. മസ്ജിദ് സമുച്ചയത്തിൽ ഹിന്ദു ആരാധനാ ചിഹ്നങ്ങൾ ഉണ്ടെന്ന അവകാശവാദത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്താനാണ് സർവേ നടത്തുന്നത്. പള്ളിയിലെ പുറം ഭിത്തികളിലെ ഹിന്ദു ദേവതകളുടെ പ്രതിമകൾക്ക് മുമ്പിൽ ദൈനംദിന പ്രാർത്ഥനയ്ക്ക് അനുമതി തേടി ഡൽഹിയിലെ അഞ്ച് സ്ത്രീകൾ 2021 ഏപ്രിൽ 18 ന് കോടതിയെ സമീപിച്ചതാണ് ഇപ്പോഴത്തെ കോടതി നടപടികൾക്ക് അടിസ്ഥാനം.
സര്‍വ്വേയില്‍ പള്ളിയിലെ കിണറിനുള്ളിൽ ഒരു ശിവലിംഗം കണ്ടെത്തിയതായി അഭിഭാഷകൻ വിഷ്ണു ജെയിൻ അവകാശപ്പെട്ടു. ഇത് ജില്ലാ കോടതിയെ അറിയിച്ചതിനെ തുടർന്ന് കിണറും ചുട്ടു പ്രദേശവും സീൽ ചെയ്യാൻ ജില്ലാ സിവിൽ കോടതി ഉത്തരവിട്ടു.