നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും വി.ഐ.പി. എന്ന വിശേഷണമുള്ളയാളുമായ ശരത്തിനെ അന്വേഷണ സംഘം അറസ്‌ററ് ചെയ്‌തു.കേസിലെ തെളിവുകൾ നശിപ്പിച്ചെന്ന കുറ്റത്തിനാണ് ശരത്തിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയെ അപമാനിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയതില്‍ ശരതിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തുടരന്വേഷണം തുടങ്ങിയ ശേഷം നടക്കുന്ന ആദ്യ അറസ്റ്റാണിത്. കേസിലെ തുടക്കം മുതൽ സൂചിപ്പിച്ചിരുന്ന വി ഐ പി ശരത്താണെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് വി ഐ പി സുഹൃത്തായ ശരത്താണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ശരത് എന്ന വിഐപിയുടെ ദിലീപിന്റെ വീട്ടിലേക്കുള്ള വരവിനെപ്പറ്റിയും ദൃശ്യങ്ങള്‍ ദിലീപിന് കാണിച്ചു കൊടുത്തതു സംബന്ധിച്ചും മൊഴി നല്‍കിയിരുന്നത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പുതിയ തെളിവുണ്ടോയെന്ന് കഴിഞ്ഞ വ്യാഴാഴ്ച കോടതി പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. ദിലീപ് നേരിട്ട് സ്വാധീനിച്ചു എന്നതിന് എന്ത് തെളിവാണ് പ്രോസിക്യൂഷന്റെ പക്കലുള്ളതെന്നാണ് കോടതി ഹർജി പരിഗണിക്കവേ ചോദിച്ചത്. നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ആരോപണങ്ങൾ ഉന്നയിക്കരുത്. പൊതുജനാഭിപ്രായമല്ല തെളിവുകളാണ് വേണ്ടതെന്നും കോടതി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് പുതിയ അറസ്റ്റ് എന്ന് കണക്കാക്കാം.