ഒടുവില്‍ കിം ജോങ് ഉന്നിനെയും മാസ്‌ക് ധരിപ്പിക്കാന്‍ മഹാമാരിയായ കൊവിഡിന് സാധിച്ചു. ഈ ഉത്തരകൊറിയന്‍ ഏകാധിപതിയും കൊവിഡിനു മുന്നില്‍ അവസാനം നമിച്ചു.
കൊവിഡ് ആദ്യ കേസുകള്‍ സ്ഥിരീകരിച്ചതിനു പിറകെ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മാസ്‌ക് ധരിച്ച് സംസാരിക്കുന്ന ചിത്രം ഉത്തരകൊറിയ പുറത്തു വിട്ടു. മഹാമാരിക്കാലത്തിന്റെ രണ്ടര വര്‍ഷത്തിനിടയില്‍ ഒറ്റ കൊവിഡ് കേസ് പോലും ഉത്തരകൊറിയയില്‍ ഇല്ല എന്ന് ആ രാജ്യം അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ ലോകത്ത് പൊതുവെ മൂന്നാംതരംഗം കൂടി അവസാനിച്ച ഘട്ടത്തിലാണ് ഉത്തരകൊറിയയില്‍ ആദ്യ കേസ് ഉണ്ടായതെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പറഞ്ഞിരിക്കുന്നത്. അതു കൊണ്ടു തന്നെ മുഖാവരണം ധരിച്ചുള്ള കിമ്മിന്റെ ചിത്രം ലോകത്ത് വലിയ കൗതുകം ഉണ്ടാക്കിയിരിക്കയാണ്.
കൊവിഡ് വ്യാപനം എത്രമാത്രമാണെന്നതിന് കൃത്യമായ വിവരം പുറത്ത് വിട്ടിട്ടില്ല. പക്ഷേ, രോഗം വ്യാപകമായാല്‍ അത് വലിയ പ്രത്യാഘാതം ഈ രാജ്യത്തുണ്ടാക്കും. കാരണം ഇവിടുത്തെ 26 മില്യണ്‍ ജനങ്ങള്‍ ആരും കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തവരല്ല. ലോകാരോഗ്യ സംഘടന വാഗ്‌ദാനം ചെയ്‌ത വാക്‌സിന്‍ പദ്ധതി വടക്കന്‍ കൊറിയ സ്വീകരിച്ചിട്ടുമില്ല. തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ പനി ബാധിച്ചവരിൽ നിന്ന് ഞായറാഴ്ച ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിൽ ഒമൈക്രോൺ വേരിയന്റ് ബാധിച്ചതായി സ്ഥിരീകരിച്ചതായി ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി അറിയിച്ചു. ഇതിനു പിറകെ കിം ജോങ് ഉൻ നഗരങ്ങളും കൗണ്ടികളും പൂർണമായും പൂട്ടിയിടണമെന്ന് ആവശ്യപ്പെട്ടു. അണുബാധ ഉറവിടം എത്രയും വേഗം ഇല്ലാതാക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ പകർച്ചവ്യാധി വിരുദ്ധ പോരാട്ടത്തിൽ വിജയിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ഉറപ്പ് ഏകമനസ്സുള്ള പൊതു ഐക്യമാണെന്ന് കിം പറഞ്ഞു. പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനൊപ്പം നേരത്തെ തീരുമാനിച്ച എല്ലാ നിർമ്മാണ, കാർഷിക വികസന, മറ്റ് സംസ്ഥാന പദ്ധതികളുമായി മുന്നോട്ട് പോകാനും കിം ഉത്തരവിട്ടതായി പറയുന്നു.