മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പുതിയ അധ്യയന വർഷത്തേക്കുള്ള (2022) പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം ഡോക്ടർമാർ നൽകിയ ഹർജിയാണ് തള്ളിയത്.
2021 വർഷത്തേക്കുള്ള കൗൺസിലിംഗ് തുടരുന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
എന്നാൽ, ചുരുക്കം ചില വിദ്യാർത്ഥികൾക്കായി പരീക്ഷ മാറ്റിവെക്കാനാവില്ലെന്നും പരീക്ഷ മുൻനിശ്ചയിച്ച തീയതിയിൽ തന്നെ നടക്കുമെന്നും കോടതി അറിയിച്ചു.
രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷക്കായി തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഭാവി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. ദേശീയ പരീക്ഷ എങ്ങനെ തങ്ങൾക്കു മാറ്റിവെക്കാൻ കഴിയുമെന്ന് ഹർജി ഫയലിൽ സ്വീകരിക്കവെ കോടതി ചോദിച്ചിരുന്നു.
ഐഎംഎയും പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയ്ക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഈ മാസം 21 നാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്