യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി രണ്ട് ദിവസത്തേക്ക് തടഞ്ഞു. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി അറസ്റ്റ് താൽകാലികമായി തടഞ്ഞത്.
വിജയ് ബാബു നാട്ടിൽ തിരികെയെത്തുക എന്നതാണ് പ്രധാനം എന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുമ്പോൾ പ്രതി നാട്ടിലുണ്ടാകണമെന്നും കോടതി വ്യക്തമാക്കി.
കോടതി നിർദേശത്തെ എതിർത്ത പ്രോസിക്യൂഷനോട്, പ്രതി നാട്ടിൽ എത്താതെ എന്തു ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. വിജയ് ബാബുവിനെ ഇതുവരെ അറസ്റ്റ് ചെയ്യാനായില്ലല്ലോ എന്നും കോടതി ചോദിച്ചു.
‘വിജയ് ബാബുവിനെ വിമാനത്താവളത്തിൽവച്ച് അറസ്റ്റ് ചെയ്യുന്നത് എന്തിനാണ്? ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ പിടിവാശി കാണിക്കരുത്. പൊലീസിന്റെ ധാരണ ശരിവയ്ക്കാനല്ല കോടതി.ഇത് ഈഗോയുടെ പ്രശ്നമല്ല.പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് പ്രധാനം ‘-ഹൈക്കോടതി പറഞ്ഞു.
വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയിൽ അതിജീവിതയെ കക്ഷി ചേർക്കാമെന്നും കോടതി വ്യക്തമാക്കി.
പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
അറസ്റ്റ് ഒഴിവാക്കാൻ വിദേശത്തേക്കു കടന്ന വിജയ് ബാബുവിന്റെ സ്വത്തു കണ്ടുകെട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ നടന്നത്.
ഇന്നലെ നാട്ടിൽ മടങ്ങിയെത്തുമെന്നാണു വിജയ്ബാബു അഭിഭാഷകൻ വഴി ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ,ഇന്നലത്തെ യാത്ര റദ്ദാക്കിയ പ്രതി നാളത്തെ തീയതിയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി വിവരമുണ്ട്