കോൺഗ്രസ് വിട്ട ഗുജറാത്ത് പിസിസി വർക്കിങ് പ്രസിഡന്റ് ആയിരുന്ന ഹാർദിക് പട്ടേൽ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ.
ഹാർദിക് പട്ടേൽ ഇക്കാര്യം സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു.ജൂൺ രണ്ടിന് പട്ടേൽ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
ഗുജറാത്തിൽ ഈ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഹാർദിക് പട്ടേൽ ബിജെപിയിൽ ചേരുന്നത്.
കോൺഗ്രസിന്റെ പട്ടേൽ സമുദായ വോട്ട്ബാങ്കിന്റെ മുഖമായിരുന്നു ഹാർദിക്. പട്ടേൽ സമുദായ പ്രക്ഷോഭത്തിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്നു നിന്ന ഹാർദിക്, 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണു കോൺഗ്രസിൽ ചേർന്നത്.
സംവരണ പ്രക്ഷോഭ കേസിൽ 2 വർഷം തടവിനു ശിക്ഷിക്കപ്പെട്ടതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചിരുന്നില്ല. കീഴ്ക്കോടതി നൽകിയ തടവുശിക്ഷ അടുത്തിടെ സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന പ്രതീക്ഷയിലാണ് ഹാർദിക്.
ഗുജറാത്തിൽ പിസിസി വർക്കിങ് പ്രസിഡന്റായിരിക്കെയാണ് കഴിഞ്ഞ ദിവസം ഹാർദിക് പട്ടേൽ കോൺഗ്രസിൽനിന്ന് രാജിവച്ചത്.
പാർട്ടിയിൽ ചേരാൻ ആം ആദ്മി സംസ്ഥാന നേതൃത്വം ഹാർദിക്കിനെ ക്ഷണിച്ചിരുന്നെങ്കിലും ഹാർദിക് നിരസിച്ചു.
പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു രാജിവയ്ക്കുകയാണെന്നറിയിച്ച് സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ഹാർദിക് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നീടും കോണ്‍ഗ്രസിനെതിരെ കടുത്ത വിമർശനവുമായി പട്ടേൽ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ബിജെപിയിൽ ചേരുന്നതായി അദ്ദേഹം സ്ഥിരീകരിച്ചത്.