കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കുളിമുറി ഭിത്തി തുരന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചു. റിമാൻഡ് പ്രതിയായ മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് അപകടത്തിൽ മരിച്ചത്.
ഇന്നലെ അർദ്ധരാത്രിയാണ് ഇയാൾ ഭിത്തി തുരന്ന് രക്ഷപ്പെട്ടത്. സ്പൂൺ ഉപയോഗിച്ചാണ് ഭിത്തി തുരന്നതെന്നാണ് പൊലീസ് നിഗമനം. റിമാൻഡ് പ്രതി ആയതിനാൽ തന്നെ വാച്ചർമാർക്ക് പകരം സെല്ലിന് പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരുന്നത്.ഇവിടെ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്.
രക്ഷപെടാൻ ഇയാൾ ഉപയോഗിച്ച ബുള്ളറ്റ് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
തുടർന്ന് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാവിലെയാണ് മരിച്ചത് .
മൂന്ന് ദിവസത്തോളമെടുത്താണ് ഇയാൾ ഭിത്തി തുരന്നതെന്നാണ് പ്രാഥമിക വിവരം.
സുരക്ഷാ വീഴ്ചയാണ് അന്തേവാസി രക്ഷപ്പെടാൻ കാരണമെന്നാണ് വിവരം. സുരക്ഷയ്ക്കായി ആകെ നാല് ജീവനക്കാരാണ് ഇവിടെയുള്ളത്.സംഭവത്തെക്കുറിച്ച് സൂപ്രണ്ട് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.