പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സഞ്ജിത്തിന്റെ ഭാര്യയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണത്തിൽ സംസ്ഥാന പൊലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
അവസാന പ്രതിയെ വരെ പിടികൂടും വരെ രണ്ടാഴ്ച കൂടുമ്പോള്‍ പൊലീസ് മേധാവി ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി അന്വേഷണ സംഘം ശക്തമായി എതിർത്തിരുന്നു. അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് പോലീസ് കോടതിയെ അറിയിച്ചു. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത 5 പേരടക്കം 11 പ്രതികള്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസ് മറ്റൊരു ഏജൻസിയെ ഏൽപ്പിക്കരുതെന്നായിരുന്നു സർക്കാരിന്റെ നിലപാട്.
കഴിഞ്ഞ നവംബര്‍ 15നു പകല്‍ ഒന്‍പതിന് കിണാശ്ശേരി മമ്പ്രത്തിനു സമീപം കാറിലെത്തിയ അഞ്ചംഗ അക്രമി സംഘമാണ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി ബൈക്കില്‍ വരുന്നതിനിടെയായിരുന്നു കൊലപാതകം.