പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. സര്‍വകക്ഷി യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് പൊതുമാര്‍ഗനിര്‍ദേശം പുറത്തിറക്കുന്നത്. പൊതു ഇടങ്ങളില്‍ കാല്‍നട യാത്രയ്ക്കും ഗതാഗതത്തിനും തടസമുണ്ടാക്കുന്ന രീതിയില്‍ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കരുത് എന്നാണ് മാര്‍ഗനിര്‍ദേശത്തിൽ പറയുന്നത്.
ഗതാഗതത്തിനും കാല്‍നടയ്ക്കും തടസമുണ്ടായാല്‍ തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാര്‍ പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാനുള്ള നടപടിയെടുക്കണം. കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങണം. കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രീയ-സാമുദായിക സ്പര്‍ദ്ധയ്ക്ക് വഴിവെക്കാതിരിക്കാന്‍ മുന്‍കരുതല്‍ വേണം.
സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥന്റെ അനുവാദത്തോടെ കൊടിമരങ്ങളും തോരണങ്ങളും ഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ സ്ഥാപിക്കാം. സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയോട് അനുബന്ധിച്ച് പാതയോരങ്ങളില്‍ മാര്‍ഗതടസം ഉണ്ടാക്കാതെ ഒരു നിശ്ചിത സമയപരിധി തീരുമാനിച്ച് കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കണം.