നടിയെ ആക്രമിച്ച കേസിന്റെ മേൽനോട്ട ചുമതല ആർക്കാണെന്ന് ഹൈക്കോടതി. ഈ മാസം 19-ന് ഡിജിപി ഇക്കാര്യത്തില്‍ മറുപടി നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ക്രൈം ബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കേസിൽ മേൽനോട്ട ചുമതലയിൽ നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയിട്ടുണ്ടോ എന്നും ഈ മാസം 19ന് അതിനുള്ള മറുപടി നൽകണമെന്നും സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
നടിയെ ആക്രമിച്ച കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു കൊണ്ട് ഡിജിപി അനിൽകാന്ത് പുറത്തിറക്കിയ ഉത്തരവിൽ എസ് ശ്രീജിത്തിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു അന്വേഷണ മേൽനോട്ടം ഏൽപ്പിച്ചത്. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയ സാഹചര്യത്തിൽ അന്വേഷണ മേൽനോട്ടം
ആർക്കാണ് എന്നാണ് കോടതിയുടെ ചോദ്യം.
ക്രൈംബ്രാഞ്ച് മേധാവി എന്ന നിലയിലാണ് എസ് ശ്രീജിത്തിനെ കേസിന്റെ മേൽനോട്ടം ഏൽപ്പിച്ചതെന്നും നിലവിൽ എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി
അല്ല എന്നുമാണ് സർക്കാർ അഭിഭാഷകൻ നൽകിയ മറുപടി.
എന്നാൽ മറുപടിയിൽ അതൃപ്തി ഉന്നയിച്ച കോടതി സംസ്ഥാന പോലീസ് മേധാവിയോട് തന്നെ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.