കണ്ണൂർ കോർപറേഷൻ വളപ്പിലെ പൊളിച്ചു നീക്കിയ കുടുംബശ്രീ ഹോട്ടലിന് ബദൽ സംവിധാനങ്ങളൊന്നും നിലവിൽ ആലോചനയിലില്ലെന്ന് കണ്ണൂർ മേയർ ടി.ഒ മോഹനൻ.
കോർപ്പറേഷൻ വളപ്പിലെ കുടുംബശ്രീ ഹോട്ടല്‍ പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് ദിവസങ്ങളായി നടക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ സമരം ഇന്നലെ സംഘര്‍ഷത്തിലേക്കെത്തിയിരുന്നു. പോലീസെത്തിയാണ് 18 കുടുംബശ്രീ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
കോർപ്പറേഷൻ വളപ്പിൽ പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ്
ഓഫീസ് വളപ്പിൽ പ്രവർത്തിച്ചുവന്നിരുന്ന കുടുംബശ്രീ ഹോട്ടൽ പൊളിച്ചു നീക്കിയത്. കോർപറേഷന് വേണ്ടി പുതിയ ഓഫീസ് സമുച്ചയം നിർമിക്കുന്നതിനായാണ് സ്ഥാപനം പൊളിച്ചത്. സ്ഥാപനം മാറ്റണമെന്ന് കുടുംബശ്രീയോട് ആവശ്യപ്പെട്ടതായി മേയർ അറിയിച്ചിരുന്നു. മറ്റൊരു സ്ഥലം കണ്ടെത്തി നൽകണമെന്ന കുടുംബശ്രീയുടെ ആവശ്യത്തിനിടെയാണ് ഹോട്ടൽ പൊളിച്ചുമാറ്റിയത്.
നാല് വര്‍ഷം മുമ്പാണ് എല്‍.ഡി.എഫ് ഭരണകാലത്ത് കോർപറേഷന്‍ കോമ്പൗണ്ടില്‍ ഏഴു വനിതകള്‍ക്ക് ‘ടേസ്റ്റി ഹട്ട്’ എന്ന കുടുംബശ്രീ ഹോട്ടൽ അനുവദിച്ചത്.
ലോണെടുത്ത് തുടങ്ങിയ സ്ഥാപനം പൊളിച്ചുമാറ്റിയത് പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്നാണ് കുടുംബശ്രീ പ്രവർത്തകരുടെ നിലപാട്.
അതേ സമയം, അപമാനിക്കാൻ ശ്രമിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും
കുടുംബശ്രീ ഹോട്ടലിന്റെ നടത്തിപ്പുകാരായ ടി.ശ്രീഷ്മ, എ.പി.രമണി, എന്‍.കെ.ശ്രീജ, ആര്‍.പ്രസീത, കൗണ്‍സിലര്‍മാരായ കെ.പി.രജനി, കെ.സീത, മുന്‍ സി.മുന്‍ സി.ഡി.എസ്. അംഗം ശര്‍മിള, കണ്ടാലറിയുന്ന നാലുപേര്‍ എന്നിവര്‍ക്കെതിരെ സിറ്റി പോലീസ് കമ്മിഷണര്‍ക്കും ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും മേയര്‍ പരാതി നല്‍കിയിട്ടുണ്ട്.