ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ രാജിവെച്ചു.വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നു എന്നാണ് രാഷ്ട്രപതിക്ക് നൽകിയ കത്തിൽ പറയുന്നത്.
ലഫ്.ഗവർണറായി അധികാരമേറ്റത് മുതൽ അരവിന്ദ് കേജ്രിവാളും അനിൽ ബൈജാലും പല വിഷയങ്ങളിലും തർക്കമുണ്ടായിരുന്നു.
കഴിഞ്ഞ വർഷമാണ് ഡൽഹിയുടെ ഭരണം പൂർണമായി ലഫ്. ഗവർണറുടെ നിയന്ത്രണത്തിലാക്കുന്ന നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നത്. സർക്കാരിന്റെ കൈകൾ ലഫ്. ഗവർണർ ബന്ധിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നു.
2016 ഡിസംബറിലാണ് ഡൽഹി ലഫ്. ഗവർണറായി അനിൽ ബൈജാൽ ചുമതലയേൽക്കുന്നത്. നജീബ് ജംഗിന്റെ പെട്ടെന്നുള്ള രാജിയെ തുടർന്നായിരുന്നു അനിലിന്റെ നിയമനം. ലഫ്. ഗവർണർ പദവിക്ക് കാലാവധിയില്ല.
മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ് അനിൽ ബൈജാൽ. വാജ്‌പേയി സർക്കാരിൽ ആഭ്യന്തര സെക്രട്ടറിയായിരുന്നു. യുപിഎ ഭരണകാലത്ത് അദ്ദേഹത്തെ നഗരവികസന മന്ത്രാലയത്തിലേക്കു മാറ്റി.
ഡൽഹി വികസന അതോറിറ്റിയുടെ മുൻ വൈസ് ചെയർമാൻ, ഇന്ത്യൻ എയർലൈൻസിന്റെ ചെയർമാൻ, മാനേജിങ് ഡയറക്ടർ, പ്രസാർ ഭാരതി കോർപ്പറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ, ഗോവ ഡവലപ്‌മെന്റ് കമ്മിഷണർ, നേപ്പാളിലെ ഇന്ത്യയുടെ സഹായ പദ്ധതിയുടെ ചുമതലയുള്ള കൗൺസിലർ എന്നീ നിലകളിലും അനിൽ ബൈജാൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.