രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ.ജി. പേരറിവാളനെ മോചിപ്പിച്ചതിൽ വേദനയും നിരാശയുമുണ്ടെന്ന് കോൺഗ്രസ്.
നിസാരവും വിലകുറഞ്ഞതുമായ രാഷ്ട്രീയത്തിനു വേണ്ടി ഒരു മുൻ പ്രധാനമന്ത്രിയുടെ ഘാതകനെ മോചിപ്പിക്കാനുള്ള സാഹചര്യം കോടതിയിൽ കേന്ദ്രസർക്കാർ സൃഷ്ടിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യത്തിന് ദുഃഖം നിറഞ്ഞ ദിവസമാണ് ഇന്ന്. പേരറിവാളനെ മോചിപ്പിച്ച നടപടിയിൽ ദുഃഖവും അമർഷവുമുള്ളത് കോൺഗ്രസുകാർക്ക് മാത്രമല്ല, ഭാരതത്തിലും ഭാരതീയതയിലും വിശ്വസിക്കുന്ന ഓരോ പൗരനും അതുണ്ടെന്ന് സുർജെവാല കൂട്ടിച്ചേർത്തു.
‘ഭീകരവാദി ഭീകരവാദി തന്നെയാണ്. ആ രീതിയിൽ പരിഗണിക്കണം. ഇന്ന്, രാജീവ് ഗാന്ധിയുടെ ഘാതകനെ മോചിപ്പിക്കാൻ ഉത്തരവിട്ട സുപ്രീം കോടതിയുടെ തീരുമാനത്തിൽ ഞങ്ങൾക്ക് ഗാഢമായ വേദനയും നിരാശയുമുണ്ട്. ഒരു മുൻപ്രധാനമന്ത്രിയുടെ ഘാതകനെ മോചിപ്പിക്കുന്നത് അപലപനീയവും ഏറെ ദൗർഭാഗ്യകരമാണ്’ സുർജെവാല പറഞ്ഞു.
രാജീവ് ഗാന്ധി ജീവത്യാഗം ചെയ്തത് കോൺഗ്രസിനു വേണ്ടിയല്ല, രാജ്യത്തിനു വേണ്ടിയാണ്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ലക്ഷക്കണക്കിനു പേരുണ്ടെന്നും അവരെയെല്ലാം മോചിപ്പിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ വിട്ടയക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. 31 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് വിട്ടയക്കാനുള്ള തീരുമാനം.
രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ് ബോംബ് നിർമിക്കാൻ ബാറ്ററി വാങ്ങി നൽകി എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം. എന്നാൽ ബാറ്ററി വാങ്ങി നൽകിയത് എന്തിന് വേണ്ടിയാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘം തന്നെ വെളിപ്പെടുത്തിയിരുന്നു.