ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന അവകാശ വാദത്തെ തുടർന്നുള്ള കോലാഹലങ്ങൾ ചൂട് പിടിച്ച് നിൽക്കുകയാണ്. സമാനമായ പ്രശ്നം ഇപ്പോൾ പഞ്ചാബിലും ഉടലെടുത്തിരിക്കുകയാണ്. പഞ്ചാബിലെ രാജ്പുരയിലാണ് പള്ളിയുടെ ആവകാശത്തെ ചൊല്ലി തർക്കമുണ്ടായിരിക്കുന്നത്.
സിഖ് സാരായി പിടിച്ചെടുത്താണ് പള്ളിയാക്കിയത് എന്നാണ് പ്രദേശത്തെ സിഖ്, ഹിന്ദു സമുദായം ആരോപിക്കുന്നത്.
തർക്കം നിലനിൽക്കുന്ന കെട്ടിടത്തിൽ 2017 വരെ രണ്ട് സിഖ് കുടുംബങ്ങൾ താമസിച്ചിരുന്നു. 2016 ൽ വഖഫ് ബോർഡ് കെട്ടിടത്തിൽ അവകാശവാദം ഉന്നയിക്കുകയും സിഖ് കുടുംബങ്ങളോട് കുടിയൊഴിയാൻ ആവശ്യപ്പെടുകയും ചെയ്‌തെന്ന് പ്രദേശ വാസികൾ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
രണ്ട് വർഷം മുമ്പാണ് മിനാരം പണിത് പച്ച പെയിന്റ് അടിച്ച് ഇതൊരു പള്ളിയാക്കിയതെന്നും പ്രദേശ വാസികൾ പറഞ്ഞു. സിഖ് മത വിശ്വാസവുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ ഇവിടെ നിന്നും നീക്കിയതായും ആരോപണമുണ്ട്.
എന്നാൽ, സ്വാതന്ത്ര്യത്തിന് മുൻപേ പള്ളി ഇവിടെയുണ്ടെന്നും സമീപ കാലത്ത് പുതുക്കിപ്പണിയൽ മാത്രമാണ് നടന്നിട്ടുള്ളതെന്നുമാണ് പ്രദേശത്തെ മുസ്ലീംകളുടെ വാദം.
യുപി, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ പ്രശ്നമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കെട്ടിടത്തിന് സമീപം പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
അവകാശവാദം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ഇരു കൂട്ടരോടും ആവശ്യപ്പെട്ടു.
‘ഇരു കൂട്ടരുടെയും വാദം കേട്ടു. മുസ്ലീംകൾ പള്ളിയാണെന്ന് പറയുന്ന കെട്ടിടം യഥാർത്ഥത്തിൽ സാരായി ആയിരിന്നുവെന്ന് ഹിന്ദുക്കളും സിഖ്‌കാരും അവകാശപെടുന്നു. രേഖകൾ സമർപ്പിക്കാൻ രണ്ട് ദിവസം സമയം അനുവദിച്ചിട്ടുണ്ട്.’- രാജ്പുര സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഹിമാൻഷു ഗുപ്ത പറഞ്ഞു.