തൃപ്പൂണിത്തുറയിൽ ബിജെപിയുടെ അട്ടിമറി വിജയത്തെ തുടർന്ന് കോൺഗ്രസ്സ് ബിജെപിക്ക് വോട്ട് മറിച്ചു നൽകി എന്ന ആരോപണം ശക്തമാവുകയാണ്.
തൃപ്പൂണിത്തുറയിൽ ബിജെപി ജയിച്ചത്
കോൺഗ്രസ് വോട്ട് മറിച്ച് കൊടുത്തത്തിനാലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മന്ത്രി റിയാസും ഇതേ ആരോപണം ഉന്നയിച്ച് ഫേസ്ബുക് പോസ്റ്റ് ഇട്ടിട്ടുണ്ട്.
തൃപ്പൂണിത്തുറ നഗരസഭയില്‍ എല്‍.ഡി.എഫിന്റെ രണ്ട് സിറ്റിങ് സീറ്റുകളാണ് ബി.ജെ.പി. പിടിച്ചെടുത്തത്. ഉപതിരഞ്ഞെടുപ്പ് നടന്ന ഇളമനത്തോപ്പില്‍, പിഷാരികോവില്‍ എന്നീ വാര്‍ഡുകളിലാണ് ബിജെപിയുടെ ജയം. ഇതോടെ നഗരസഭയില്‍ 15 സീറ്റുകളുണ്ടായിരുന്ന ബിജെപി സീറ്റുകളുടെ എണ്ണം 17 ആയി.
ഇളമനത്തോപ്പില്‍ കഴിഞ്ഞ തവണ യുഡിഎഫ് 144 വോട്ട് നേടിയിരുന്നു. ഇത്തവണയത് 70 വോട്ടായി ചുരുങ്ങി.
ഇതോടെ 38 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ 363 വോട്ട് നേടി ബിജെപി സ്ഥാനാര്‍ഥി വള്ളി രവി വിജയിച്ചു. എല്‍ഡിഎഫിന് കഴിഞ്ഞ തവണയേക്കാള്‍ 44 വോട്ട് അധികം ലഭിച്ചെങ്കിലും വിജയിക്കാനായില്ല.
325 വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതീഷ് ഇ ടി നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷിബുമലയില്‍ 70 വോട്ടേ നേടിയുള്ളൂ. കഴിഞ്ഞ തവണ ആകെ പോള്‍ ചെയ്ത 680 വോട്ടില്‍ എല്‍ഡിഎഫ് 281 വോട്ടും ബിജെപി 255 വോട്ടും യുഡിഎഫ് 144 വോട്ടുമാണ് നേടിയത്. ഇത്തവണ പോളിങ് ഉയര്‍ന്നിട്ടും കോണ്‍ഗ്രസിന്റെ വോട്ട് കുറഞ്ഞത് ബിജെപിക്ക് വോട്ട് മറിച്ചുവെന്ന ആരോപണത്തെ ശക്തിപ്പെടുത്തുന്നു.
പിഷാരി കോവില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 933 ആയിരുന്നു ആകെ പോളിങ്. ഇത്തവണയത് 1171 വോട്ടായി ഉയര്‍ന്നെങ്കിലും 25 വോട്ടാണ് യുഡിഎഫ് അധികമായി നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സംഗീത സുമേഷ് 452 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി ശോഭന തമ്പി 251 വോട്ടും നേടി. കഴിഞ്ഞതവണ എല്‍ഡിഎഫ് 360 വോട്ടും ബിജെപി 347 വോട്ടും യുഡിഎഫ് 226 വോട്ടുമാണ് നേടിയത്. എൽഡിഎഫ് അംഗം രാജമ്മ മോഹന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ്.
ബിജെപി 2സീറ്റിൽ വിജയിച്ചതോടെ എല്‍ഡിഎഫിന്റെ സീറ്റുകള്‍ 25-ല്‍നിന്ന് 23 ആയി കുറഞ്ഞു. സിറ്റിങ് സീറ്റുകളിൽ പരാജയപ്പെട്ടതോടെ എൽഡിഎഫിനു കേവല ഭൂരിപക്ഷം നഷ്ടമായി.
എൽഡിഎഫ്: 23, ബിജെപി: 17, യുഡിഎഫ്: 8, സ്വതന്ത്രൻ: 1 എന്നിങ്ങനെയാണ് ഇവിടെ കക്ഷിനില.
രണ്ട് സീറ്റ് നഷ്‌ടമായെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എല്‍ഡിഎഫ് തുടരും.