അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ആണ് ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ജാമ്യം റദ്ദാക്കിയയതിന് പിന്നാലെ പിസി ജോർജ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഹാജരായി. വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ചോദ്യം ചെയ്യലിനായാണ് പിസി ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായത്. തൃക്കാക്കര ബി.ജെ പി സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണനും പി.കെ.കൃഷ്ണദാസും,ബി.ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പാലാരിവട്ടം സ്റ്റേഷനിലെത്തി.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി.ജോർജിന്റെ വിവാദ പ്രസംഗം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകൾ പൊലീസിനു പരാതി നൽകുകയായിരുന്നു. തുടർന്ന്, പി.സി.ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിൽനിന്ന് നന്ദാവനം എആർ ക്യാംപിൽ കൊണ്ടുവന്നശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.
എന്നാൽ പി.സി എറണാകുളം വെണ്ണലയിൽ വീണ്ടും വിദ്വേഷ പ്രസംഗം നടത്തി ജാമ്യ വ്യവസ്ഥ ലംഘിച്ചു. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഇപ്പോള്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍മജിസ്‌ട്രേറ്റ് കോടതി പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്. വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ വ്യാഴാഴ്ച വരെ അറസ്റ്റിനു ഹൈക്കോടതി വിലക്കുണ്ട്.
തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.