അഞ്ചുമാസത്തിനിടെ കോൺഗ്രസിൽ ഇത് അഞ്ചാമത്തെ പ്രമുഖന്റെ കൊഴിഞ്ഞു പോക്കാണ്. കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ കപിൽ സിബൽ കോൺഗ്രസ് വിമത ഗ്രൂപ്പ് ആയ G23 കൂട്ടായ്മയിലെ പ്രമുഖ നേതാവായിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃപദവിയെ അടക്കം വിമർശിച്ച സിബൽ കോൺഗ്രസിന്റെ അമരത്ത് നിന്നും ഗാന്ധി കുടുംബം മാറി നിൽക്കണമെന്ന് ശക്തമായി വാദിച്ച ആളായിരുന്നു.
“എനിക്ക് കോൺഗ്രസുമായി 30-31 വർഷത്തെ അഗാധമായ ബന്ധമുണ്ടായിരുന്നു. ഇത് ചെറിയ കാര്യമല്ല. രാജീവ്ജി (മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി) കാരണമാണ് ഞാൻ കോൺഗ്രസിൽ ചേർന്നത്.31 വർഷങ്ങൾക്ക് ശേഷം ഒരാൾക്ക് എങ്ങനെ കോൺഗ്രസ്സ് വിട്ടുപോകാൻ കഴിയുമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. അതിന് എന്റെ ഹൃദയത്തിൽ തട്ടിയ ചില കാരണങ്ങൾ ഉണ്ടായിരിക്കണം. ചിലപ്പോൾ അത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കേണ്ടി വരും. പക്ഷെ എന്റെ പ്രത്യയശാസ്ത്രം കോൺഗ്രസിന്റേതാണ്.ഞാൻ കോൺഗ്രസിൽ നിന്നും അതിന്റെ പ്രത്യയശാസ്ത്രത്തിൽ നിന്നും അകലെയല്ല.
പാർട്ടിയുടെ അംഗങ്ങളെന്ന നിലയിൽ ഞങ്ങൾ പാർട്ടിയിലെ അച്ചടക്കം പാലിക്കേണ്ടതുണ്ട്. എന്നാൽ സ്വതന്ത്രമായ ഒരു ശബ്ദം ഉണ്ടാകേണ്ടത് പ്രധാനമാണ്. ഒരു സ്വതന്ത്രന്റെ ശബ്ദം ഉയരുമ്പോൾ അവന് ഒരു പാർട്ടിയുമായും ബന്ധമില്ല എന്ന് ആളുകൾക്ക് തോന്നും.” – അദ്ദേഹം പറഞ്ഞു.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് സിബൽ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചത്.
ജൂലൈയിലാണ് സിബലിന്റെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. 2016-ൽ ഉത്തർപ്രദേശിൽ അധികാരത്തിലുള്ള സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യുപി നിയമസഭയിൽ കോൺഗ്രസിന് ഇപ്പോൾ രണ്ട് എംഎൽഎമാർ മാത്രമുള്ളതിനാൽ സംസ്ഥാനത്ത് നിന്ന് ആരെയും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കാനാകില്ല.
403 അംഗ യുപി നിയമസഭയിൽ സമാജ്‌വാദി പാർട്ടിക്ക് 111 എംഎൽഎമാരുണ്ട്. രാജ്യസഭയിലേക്ക് മൂന്ന് അംഗങ്ങളെ അയക്കാം. 255 അംഗങ്ങളുള്ള ബിജെപിക്ക് എട്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാം.
അടുത്ത മാസമാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക.