തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പൊതു വേദിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടർന്ന് അറസ്‌റ്റിലായ പി.സി ജോർജിന് ജാമ്യം ലഭിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഈരാറ്റുപേട്ടയിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി കനത്ത പൊലീസ് സന്നാഹത്തിലാണ് ജോർജിനെ എ.ആർ ക്യാമ്പിൽ നിന്നും വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ചത്. മജിസ്‌ട്രേറ്റ് കോംപ്ളക്‌സിൽ ജസ്‌റ്റിസ് ആശാ കോശിയുടെ മുന്നിലാണ് ജോർജിനെ ഹാജരാക്കിയത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും വിവാദമായ കാര്യങ്ങളിൽ ഇടപെടരുതെന്നും ഉപാധികളോടെ ജാമ്യം അനുവദിച്ചു. തന്റെ അറസ്‌റ്റ് തീവ്രവാദികൾക്കുളള പിണറായിയുടെ റംസാൻ സമ്മാനമാണെന്ന് കോടതിയിൽ നിന്നും പുറത്തിറങ്ങിയ ശേഷം പി.സി ജോർജ് പ്രതികരിച്ചു. താൻ പറഞ്ഞ വിവാദ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ വ്യവസായി എം.എ യൂസഫലിക്കെതിരെ പറഞ്ഞതിൽ തിരുത്തുണ്ടെന്നും അദ്ദേഹത്തിനെതിരെ പറഞ്ഞത് പിൻവലിക്കുന്നതായും ജോർജ് പറഞ്ഞു. മനസിലുണ്ടായിരുന്ന ആശയങ്ങൾ പുറത്തുപറഞ്ഞപ്പോൾ മറ്റൊന്നായിപ്പോയി–ജോർജ് പറഞ്ഞു .
പി.സി ജോർജിന് ബിജെപിയുടെ അകമഴിഞ്ഞ പിന്തുണ കിട്ടി. ജോർജിനെ അറസ്റ്റ് ചെയ്ത നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ജോർജിന് പിന്തുണയുമായി മറ്റ് ബിജെപി നേതാക്കളും രംഗത്തെത്തി. എതിർസ്വരങ്ങളെ അടിച്ചമർത്തുന്ന നടപടി അംഗീകരിക്കില്ലെന്ന് കുമ്മനം രാജശേഖരൻ പ്രതികരിച്ചു. ബിജെപി നേതാവ് പി.കെ കൃഷ്‌ണദാസ് വൈകാതെ ഈരാറ്റുപേട്ടയിലെ ജോർജിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കാണും. പി സി ജോർജിനെ കാണാൻ കേന്ദ്രമന്ത്രി വി. മുരളീധരൻ എ ആർ ക്യാമ്പിലെത്തിയെങ്കിലും അനുമതി നൽകിയില്ല.