കാസർകോട് ജില്ലയിലെ ചെറുവത്തൂർ ബസ്സ്റ്റാന്റിലെ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച ദേവനന്ദയുടെ
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടത്തും.
ഈ കൂൾബാറിൽ നിന്നും ഷവർമ്മ കഴിച്ച 31 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
പനിയും ഛർദ്ദിയും വയറിളക്കവും ബാധിച്ച, ഒരു വിദ്യാർത്ഥി ഒഴികെയുള്ളവർ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ചെറുവത്തൂർ ബസ് സ്റ്റാൻഡിലെ ഐഡിയൽ കൂൾബാറിൽ നിന്നും വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഷവർമ്മ കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ശനിയാഴ്ചയാണ് ദേവനന്ദ ഷവർമ്മ കഴിച്ചത്. കരിവെള്ളൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്എസ്എൽസി പൂർത്തിയാക്കിയ ദേവനന്ദ പ്ലസ് വൺ ട്യൂഷന് ചേരാൻ ചെറുവത്തൂരിലെ പാരലൽ കോളേജിൽ എത്തിയതായിരുന്നു. കൂട്ടുകാർക്കൊപ്പമാണ് കൂൾബാറിൽ നിന്നും ഷവർമ കഴിച്ചത്.
പനിയും വയറിളക്കവും ബാധിച്ച ദേവനന്ദയെ ആദ്യം വി.വി സ്മാരക ആശുപത്രയിൽ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനെ തുടർന്ന് ഇന്നലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുയും ചെയ്തു. ജില്ലാ ആശുപത്രിയിൽ എത്തി മണിക്കൂറുകൾക്കകം മരണം സംഭവിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാലേ മരണ കാരണമായ വിഷാംശം ഏതെന്ന് വ്യകതമാകൂ.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് നാട്ടുകാർ ചേർന്ന് കടയുടെ ചില്ലുകൾ എറിഞ്ഞുതകർത്തു. പോലീസെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്.
സംഭവത്തെ തുടർന്ന് ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ആരോഗ്യ വകുപ്പും പോലീസും ഭക്ഷ്യസുരക്ഷാ അധികൃതരും ചേർന്ന് അടച്ചു പൂട്ടി.
സ്ഥാപനം നടത്തുന്ന നവാസ്, ഷവർമ ഉണ്ടാക്കിയ നേപ്പാൾ സ്വദേശി സന്ദേശ് റായി എന്നിവരെ അറസ്റ്റ് ചെയ്തു.
കരിവെള്ളൂർ പെരളം പഞ്ചായത്തിലെ മുണ്ടചീറ്റ സ്വദേശി പരേതനായ നാരായണൻ-ഇ.വി പ്രസന്ന ദമ്പതികളുടെ ഏക മകളാണ് ദേവനന്ദ.