ആലപ്പുഴ ചാരുംമൂട് സംഘർഷത്തിൽ സിപിഐ, കോൺഗ്രസ് പ്രവർത്തകർക്കതെിരെ പൊലീസ് കേസെടുത്തു. പൊലീസിനെ ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും ഉൾപ്പടെ 4 കേസുകളാണ് രജിസ്റ്റർ ചെയ്തത് .
പ്രദേശത്തെ 4 പഞ്ചായത്തുകളിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്.
ചാരുംമൂട് നൂറനാട് കോൺഗ്രസ് ബ്ലോക്ക് ഓഫീസിന് സമീപമാണ് സിപിഐ-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത്.
കോൺഗ്രസ് ബ്ലോക്ക് ഓഫീസിന് സമീപം സിപിഐ കൊടിമരം നാട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സിപിഐ സ്ഥാപിച്ച കൊടിമരം കോൺഗ്രസ് നേതാക്കൾ പിഴുതുമാറ്റിയിരുന്നു. എന്നാൽ കോൺഗ്രസ് ഓഫീസിന് മുന്നിൽ ഇന്നലെ വീണ്ടും കൊടിമരം സ്ഥാപിച്ചു. പിന്നാലെ സിപിഐ സ്ഥാപിച്ച കൊടിമരം നീക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. തുടർന്നാണ് ഇരു പാർട്ടികളുടെയും പ്രവർത്തകർ സംഘടിച്ചെത്തി സംഘർഷമുണ്ടായത്.
വടികളും മറ്റും ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടൽ. രൂക്ഷമായ കല്ലേറും ഉണ്ടായി.
ഇരുവിഭാഗത്തെയും പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശിയപ്പോൾ ഇവർക്ക് നേരെയും കല്ലേറുണ്ടായി.
സംഘർഷത്തിന് പിന്നാലെ സ്ഥലത്തെ കോൺഗ്രസ് ഓഫീസ് സിപിഐ പ്രവർത്തകർ അടിച്ചുതകർത്തു.
ഓഫീസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഹർത്താൽ.
സംഘർഷത്തിൽ 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പോലീസുകാർക്കും പരിക്കേറ്റു.