സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും ഹോം സിനിമയെ പൂർണമായും ഒഴിവാക്കിയതിനെതിരെ വലിയ വിമർശനം. ഈ സിനിമയുടെ നിർമ്മാതാവായ വിജയ് ബാബുവുമായി ബന്ധപ്പെട്ട കേസ് കാരണമാണ് സിനിമയെ തഴഞ്ഞതെന്ന് ആരോപണവും ഉയരുന്നു. ഹോം- സിനിമയിൽ നായകനായ ഇന്ദ്രൻസ് തന്നെ വിമർശനവുമായി രംഗത്തു വന്നിരിക്കുന്നു. ചിത്രം അവാർഡ് നിർണയകമ്മിറ്റി കണ്ടിട്ടുണ്ടാകില്ലെന്നും കണ്ടിരുന്നുവെങ്കിൽ ഒരിക്കലും ചിത്രത്തെ ഒഴിവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിൽ ഒരാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കുടുംബക്കാരെ മൊത്തം ശിക്ഷിക്കേണ്ടതുണ്ടോ എന്നും നടൻ ചോദിക്കുന്നു.
ഈ സിനിമയില്‍ ഒളിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ അസാമാന്യ മിഴിവോടെ അവതരിപ്പിച്ച നടനാണ് ഇന്ദ്രന്‍സ്. ഉള്ളടക്കത്തിന്റെ പ്രസക്തിയും സന്ദേശവും കൊണ്ടു തന്നെ വലിയ പ്രേക്ഷക അംഗീകാരം നേടുകയും ചെയ്‌ത സിനിമയായിരുന്നു ഹോം.
ഈ സിനിമയിലെ നടി മഞ്‌ജുപിള്ളയും സംശയങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. ഒപ്പം രാഷ്ട്രീയ പ്രവര്‍ത്തകരും വിമര്‍ശനം ഉയര്‍ത്തുന്നു. ഹോമിനെ ഒഴിവാക്കിയതും ഇന്ദ്രന്‍സിനെ പരിഗണിക്കാത്തതും അവഗണനയാണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. ആരോപിച്ചു. കോണ്‍ഗ്രസിന്റെ സമരത്തിനെ പരിഹസിച്ചും വിമര്‍ശിച്ചും സി.പി.എമ്മിന് ഇഷ്ടമുണ്ടാക്കിയ നടന് അവാര്‍ഡ് നല്‍കിയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നു.
ഹോം സിനിമ ഒരു ഘട്ടത്തിലും അവാര്‍ഡ് കമ്മിറ്റിയുടെ ഒരു തലത്തിലും പരിഗണനയ്‌ക്ക് വന്നില്ല എന്ന് ജൂറി ചെയര്‍മാന്‍ സയ്യിദ് മിര്‍സ പ്രതികരിച്ചതിനോട് ” എങ്കില്‍ ജൂറി ഈ സിനിമ കണ്ടിട്ടുണ്ടാവില്ല, കാണാന്‍ അവസരം ഉണ്ടാക്കിക്കാണില്ല” എന്ന് ഇന്ദ്രന്‍സ് അഭിപ്രായപ്പെട്ടു. ഹൃദയം നല്ല സിനിമയാണെന്നും എന്നാല്‍ ഹൃദയത്തോടൊപ്പം ഹോമിനെയും ചേര്‍ത്തു നിര്‍ത്താമായിരുന്നില്ലേ എന്നും ഇന്ദ്രന്‍സ് ചോദിച്ചു.
“എനിക്ക് അവാർഡ് കിട്ടാത്തതിൽ വിഷമം ഇല്ല. കിട്ടിയവരൊക്കെ വേണ്ടപ്പെട്ടവരാണ്. അവരുടെയൊക്കെ ആരാധകനാണ്. ഒരു അംഗീകാരം ഹോമിന് കിട്ടുമെന്ന് വിചാരിച്ചിരുന്നു. അത് നാട്ടുകാര് മൊത്തം പറഞ്ഞു കൊതിപ്പിച്ചതാ. അത് കിട്ടാത്തതിൽ ഒരു വിഷമമുണ്ട്. കുടുംബത്തിൽ ഒരാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കുടുംബക്കാരെ മൊത്തം ശിക്ഷിക്കേണ്ടതുണ്ടോ. അയാൾക്കെതിരെ വിധിയൊന്നും വന്നില്ലല്ലോ. ആരോപണം അല്ലേ. നിരപരാധിയാണെങ്കിൽ, അല്ലെങ്കിൽ കുറ്റം ചുമത്തിയില്ലെങ്കിൽ ഈ പടം പിന്നീട് ജൂറി തിരിച്ച് വിളിച്ച് അവാർഡ് തിരുത്തുമോ.”- ഇന്ദ്രന്‍സ് ചോദിച്ചു.