സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും ഹോം സിനിമയെ പൂർണമായും ഒഴിവാക്കിയതിനെതിരെ നടൻ ഇന്ദ്രൻസ് ഉന്നയിച്ച വാദങ്ങൾ തെറ്റാണെന്ന് ജൂറി ചെയർമാൻ സെയ്‌ദ് മിർസ. ‘ഇന്ദ്രൻസിന്റെ ആരോപണം തെറ്റാണ്. എല്ലാ ജൂറി അംഗങ്ങളും ഹോം സിനിമ കണ്ടു. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തിലേക്ക് സിനിമ എത്തിയില്ല. അവാർഡ് നിർണയം പൂർണമായും ജൂറിയുടെ തീരുമാനം അനുസരിച്ചാണ്’- ഇതാണ് മിർസയുടെ പ്രതികരണം.
ശരിയായില്ല-മഞ്‌ജു പിള്ള
ഒരു കുഞ്ഞിനെപ്പോലെ താലോലിച്ച് ഏഴ് വർഷം കൊണ്ടാണ് ഹോം റോജിൻ തോമസ് രൂപപ്പെടുത്തിയെടുത്തത്. ഈ ചിത്രത്തിനു പുറകില്‍ ഒരുപാട് പേരുടെ അദ്ധ്വാനം ഉണ്ട്. അവാർഡ് കിട്ടാത്തതിൽ വ്യക്തിപരമായി വിഷമമൊന്നുമില്ല. അതിനുള്ള യോഗമുണ്ടായിരിക്കില്ലെന്ന് തോന്നുന്നു-മഞ്ജു പ്രതികരിച്ചു.
ജോജു ജോർജ് അല്ലാതെ മറ്റൊരു ഓപ്ഷൻ പോലും ജൂറിക്ക് വരില്ല–അഖിൽ മാരാർ
പുരസ്കാരത്തിന് ജോർജു അനർഹനാണെന്ന തരത്തിലെ വാദങ്ങൾക്ക് മറുപടി നൽകി സംവിധായകനും തിരക്കഥാകൃത്തുമായ അഖിൽ മാരാർ എഴുതിയ ഫേസ് ബുക്ക് കുറിപ്പ് മറ്റൊരു രീതിയിൽ ശ്രദ്ധിക്കപ്പെടുന്നു . അവാർഡ് പ്രഖ്യാപനങ്ങളിൽ എല്ലാക്കാലത്തുമുണ്ടായിട്ടുള്ള വിവാദങ്ങൾ ചൂണ്ടിക്കാട്ടിയാണ് അഖിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അഖില്‍ മാരാരുടെ ഫേസ്‌ബുക്ക് കുറിപ്പില്‍ നിന്നും: അവാർഡുകൾ എല്ലാക്കാലത്തും വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്…
പലപ്പോഴും ഭരണ കക്ഷികളുടെ ഇടപെടൽ അർഹരായ ചിലരെ ഒഴിവാക്കിയിട്ടുണ്ട് അവർക്ക് വേണ്ടപ്പെട്ടവരെ തള്ളി കയറ്റിയിട്ടുമുണ്ട്…
തിലകന് അർഹിച്ച നാഷണൽ അവാർഡ് അവസാന ദിവസം രാജീവ്‌ഗാന്ധി ഇടപെട്ടാണ് അമിതാബ് ബച്ചന് നൽകിയതെന്ന് ആരോപണം ഉണ്ട്…അമിതാബിനെ കൊണ്ഗ്രെസ്സിനൊപ്പം നിർത്താൻ രാജീവ് ഗാന്ധി ആഗ്രഹിച്ചു..
പിന്നീട് കുട്ടി സ്രാങ്ക് സിനിമയിലെ മികച്ച പ്രകടനത്തിന് മമ്മൂക്കയ്ക്ക് നാഷണൽ അവാർഡ് നഷ്ടപ്പെടുമ്പോൾ മുഖത്തു മാസ്‌ക് വെച്ചു അഭിനയിച്ച അമിതാബ് ബച്ചന്റെ പാ യിലെ പ്രകടനം അവാർഡ്‌കൊണ്ട് പോയി..
സദയത്തിലെ പ്രകടനത്തിന് ലാലേട്ടന് അവാർഡ് നിഷേധിക്കാൻ ജൂറി കണ്ടെത്തിയ കാരണം കഴിഞ്ഞ വർഷവും ലാൽ ആയിരുന്നല്ലോമികച്ച നടൻ എന്നതാണ്…
അന്ന് കമൽഹാസൻ പറഞ്ഞത് മോഹൻലാലിന് സദയത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയില്ലെങ്കിൽ എനിക്ക് ലഭിച്ച അവർഡുകൾക്ക് യാതൊരു വിലയുമില്ല എന്നാണ്..
ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്..
ദേശീയ അവാർഡ് ജേതാവ് ആയ സുരാജിനെ അതേ വർഷം സംസ്ഥാനജൂറി പൂർണമായും ഒഴിവാക്കിയിരുന്നു എന്നൊരു വിരോധാഭാസവും കേരളത്തിൽ ഉണ്ടായിട്ടുണ്ട്..
ഇനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മികച്ച നടനുള്ള സംസ്ഥാന അവാർഡിന് ഇന്ദ്രൻസ് ചേട്ടനായിരുന്നു അർഹൻ എന്ന് നിരവധി പേർ പറയുന്നു..
ജോജു ജോർജിന് സിപിഎം നെ സുഖിപ്പിച്ചത് കൊണ്ട് കിട്ടിയ അവാർഡ് ആണെന്നാണ് കോണ്ഗ്രെസ്സുകാരുടെ വാദം…
ഞാനും ഇന്ദ്രൻസ് ചേട്ടനും തമ്മിൽ 2 ആഴ്ച്ച മുൻപും നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു..അദ്ദേഹത്തെ എനിക്കും ഏറെ ഇഷ്ട്ടമാണ്..അടുത്തിടെ ഉള്ള സിനിമകളിൽ അദ്ദേഹം നമ്മെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നു എന്നതിൽ യാതൊരു തർക്കവുമില്ല..
ഹോം സിനിമയിലേക്ക് വന്നാൽ നിങ്ങൾ ഇഷ്ടപ്പെട്ടത് ഇന്ദ്രൻസ് ചേട്ടന്റെ പ്രകടന മികവിനെക്കാൾ ആ കഥാപാത്രത്തെ ആണ്..നമ്മൾ എന്നും സ്നേഹിക്കുന്നതും ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതും കഥാപാത്രങ്ങളെ ആണ്..അത് കൊണ്ടാണ് സേതു മാധവനെ നമ്മൾ സ്നേഹിക്കുമ്പോൾ ഇട്ടിമാണിയെ ഓര്ക്കുക പോലും ചെയ്യാത്തത്..
ഒലിവർ ട്വിസ്റ് എന്ന ശുദ്ധനായ നിഷ്കളങ്കനായ മനുഷ്യനെ നമ്മൾ ഇഷ്ടപ്പെടുന്നു..
ആ കഥാപാത്രം ആയി മാറാൻ മലയാള സിനിമയിൽ ഇന്ദ്രൻസ് അല്ലാതെ ആരുമില്ല.. കാരണം ഇന്ദ്രൻസ് ഏട്ടനും അങ്ങനെ ആണ്.അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ കാണുമ്പോഴും നമുക്ക് ആ ഇഷ്ടം തോന്നും..അദ്ദേഹത്തിന് അനായാസമായി ചെയ്യാവുന്ന ഒരു വേഷമാണ് ഒലിവർ ട്വിസ്റ്റിന്റെത്..
അദ്ദേഹം അത് അതി മനോഹരമായി ചെയ്തു…
സിനിമ വിജയിക്കുന്നതോ പരാജയപ്പെടുന്നതോ അല്ല അഭിനയത്തിന്റെ മാനദണ്ഡങ്ങൾ..
മമ്മൂക്കയുടെ അംബേദ്കർ, പൊന്തൻ മാട, ഡാനി,വിധേയൻ തുടങ്ങിയ സിനിമകൾ എത്രപേർ കണ്ടിട്ടുണ്ട്..
ബാലചന്ദ്ര മേനോന് അവാർഡ് ലഭിച്ച സമന്തരങ്ങൾ എത്ര പേർ കണ്ടു.
മുരളിക്ക് അവാർഡ് ലഭിച്ച പുലി ജന്മം എത്ര പേർ കണ്ടു..?
ലാലേട്ടന്റെ വാനപ്രസ്ഥം എത്ര പേർ കണ്ടു..?
സൂരാജിന് നാഷണൽ അവാർഡ് കിട്ടിയ പേരറിയാത്തവർ നിങ്ങൾ കണ്ടിട്ടുണ്ടോ..?
കൂട്ടത്തിൽ ഒരു കാര്യം കൂടി ഞാൻ പറയാം അവാർഡ് നിർണ്ണയം ഇത്രയേറെ അധഃപതിച്ചത് കഴിഞ്ഞ ഒരു 10 വർഷം കൊണ്ടാണ്..
ഇനി വിമർശകർ അറിയാൻ…നായാട്ട്,മധുരം,ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകൾ കണ്ടിട്ടുണ്ടോ..
ഇല്ല നിങ്ങൾ ഇതൊന്നും കണ്ടിട്ടില്ല..
സിനിമയുടെ ജയ പരാജയങ്ങൾ അല്ല കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ അവതരിപ്പിക്കുന്ന നടീ നടന്മാരുടെ പ്രകടനങ്ങൾ ഇവ നോക്കിയാൽ നിസംശയം പറയാം ജോജു ജോർജ് അല്ലാതെ മറ്റൊരു ഓപ്ഷൻ പോലും ജൂറിക്ക് വരില്ല…