പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ പത്ത് വയസുകാരൻ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അച്ഛൻ കസ്റ്റഡിയിൽ. കുട്ടിയെ മുദ്രാവാക്യങ്ങള്‍ പഠിപ്പിച്ചതല്ലെന്നും മുന്‍പ് നടന്ന പരിപാടികളിലും വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ കേട്ടു സ്വയം പഠിച്ചതാവാമെന്നും കുട്ടിയുടെ പിതാവ് വിശദീകരിച്ചു.
കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ നിന്നാണ് കുട്ടിയുടെ പിതാവ് അസ്ക്കര്‍ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാളെ ആലപ്പുഴയിലേക്ക് കൊണ്ടുവരും. ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘവും കൊച്ചിയിലെത്തി. മുദ്രാവാക്യം വിളിച്ചതില്‍ കേസെടുത്തതിന് പിന്നാലെ കുട്ടിയേയും മാതാപിതാക്കളേയും കാണാതായിരുന്നു. ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം കുട്ടിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു.