ദേശീയ രാഷ്ട്രീയത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞു കേരളത്തിൽ ജീവിക്കാൻ വരികയാണെന്ന് പ്രഖ്യാപിച്ച് എ കെ ആന്റണി. ഡൽഹിയിലെ സ്ഥിരതാമസം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു രാജ്യത്തെ തല മുതിർന്ന കോൺഗ്രസ് നേതാവ്. ഇനി തിരുവനന്തപുരം കേന്ദ്രീകരിച്ചാകും പ്രവർത്തനം. കേരളത്തിൽ പാർട്ടിക്ക് പ്രയാസം ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ല. പാർട്ടി അനുവദിക്കുന്നിടത്തോളം തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലുണ്ടാകും. സമയമാകുമ്പോൾ ഒഴിയുക എന്ന അഭിപ്രായക്കാരനാണ്. 984 മുതൽ താൻ കോൺഗ്രസ് പ്രവർത്തക സമിതിയിലുണ്ട്. ഇന്ദിരാഗാന്ധി മുതൽ എല്ലാവർക്കൊപ്പവും പ്രവർത്തിച്ചു. ഇപ്പോൾ 81 ആയി. ക്രമേണ ക്രമേണ രാഷ്ട്രീയത്തിൽ നിന്നും പിന്മാറണമെന്നാണ് തന്റെ അഭിപ്രായമെന്ന് ആന്റണി പറഞ്ഞു.
നിലവിലെ പ്രതിസന്ധിയിൽ നിന്നും കോൺഗ്രസ് തിരിച്ച് വരാനുള്ള മാർഗം ഉരുത്തിരിയുന്നുണ്ട്. കോൺഗ്രസ് തന്നെ പ്രതിപക്ഷത്തെ നയിക്കണം. കോൺഗ്രസിനെ മാറ്റി നിർത്തി ബദൽ സാദ്ധ്യമല്ല. നെഹ്റു കുടുംബത്തെ ഒരിക്കലും മറക്കാനാകില്ല. അവരെ മാറ്റി നിറുത്തി കോൺഗ്രസിന് നിലനിൽപ്പില്ലെന്നും ആന്റണി പറഞ്ഞു.