നടനും സിനിമാനിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ അതിഭീകരമായ ലൈംഗികപീഢന പരാതിയുമായി യുവതിയായ നടി രംഗത്തെത്തി. സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌ത് നിരന്തരം ചൂഷണം ചെയ്‌തതിന്റെ അതിഭീകരമായ വിവരണം നടി സമൂഹമാധ്യമത്തില്‍ ലൈംഗിക ചൂഷണത്തിനെതിരെ പ്രതികരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഫേസ്‌ബുക്ക് പേജില്‍ വിശദമായി അവതരിപ്പിക്കുകയും ചെയ്‌തു. ഈ മാസം 22 നാണ് നടി പോലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൊച്ചിയിലെ ഫ്ലാറ്റില്‍ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് വിജയ്‌ബാബുവിനെതിരെ പൊലീസ് കേസെടുത്തു. പരാതി നല്‍കിയ വിവരം പുറത്തായതിനു പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് രക്ഷപ്പെട്ടിരിക്കയാണ്. അവിടെ വെച്ച് അദ്ദേഹം ഫേസ്‌ബക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുകയും താനാണ് ഇരയെന്ന് പ്രഖ്യാപിക്കുകയും നടിയാണ് കുറ്റക്കാരിയെന്ന് അവകാശപ്പെടുകയും ചെയ്‌തു. മാത്രമല്ല, നടിയുടെ പേര് പരസ്യപ്പെടുത്തുകയും ചെയ്‌തു. ഇത് മറ്റൊരു കേസിനും ഇടയാക്കിയിരിക്കയാണ്.
നടിയുടെ സമൂഹമാധ്യമ പോസ്‌റ്റിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ മലയാള സിനിമയിൽ ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 – 14/04/2022 യുള്ള കാലയളവിൽ എനിക്ക് , ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ ഇൻഡസ്ട്രിയിൽ പ്രവൃത്തിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിൻ്റെ മറവിൽ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തൻ്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി .തുടർന്നു മദ്യം നൽകി, അവശയാക്കി, അതിൻ്റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്സിൽ ഏർപ്പെടാനുള്ള സമ്മതം ഞാൻ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാൾ എന്നെ പലതവണ ബലാത്സംഗം ചെയ്തു. Happy Pill പോലുള്ള രാസ ലഹരി വസ്തുക്കൾ കഴിക്കാൻ എന്നെ നിർബന്ധിച്ചു, പക്ഷേ ഞാൻ അത് നിഷേധിച്ചു.
മദ്യം നൽകി എനിക്ക് ബോധത്തോടെ Yes or No ‘ എന്ന് പറയാൻ കഴിവില്ലാതിരുന്നപ്പോൾ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു. ഒരു കാറിൽ വെച്ച് ഓറൽ സെക്സിനു എന്നെ നിർബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കിൽ എനിക്ക് സംസാരിക്കാൻ പോലും പറ്റാതായി.
എൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന, എൻ്റെ ആത്മാഭിമാനത്തെ തകർക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാൻ. അയാളിൽ നിന്ന് ഞാൻ ഓടിപ്പോകാൻ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാൾ എന്റെ പിന്നാലെ വരും. അവനിൽ നിന്ന് ഞാൻ അനുഭവിച്ച ശാരീരിക മാനസിക പീഢനങ്ങൾക്ക് നിരവധി സാക്ഷികളുണ്ട്.
ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളിൽ എനിക്ക് കഥാപാത്രങ്ങൾ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാൽ എൻ്റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്കൊണ്ടായിരുന്നില്ല.
ചലച്ചിത്രമേഖലയിൽ അയാൾക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാൻ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിർബന്ധിക്കുകയും ചെയ്തു. എൻ്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു.
അയാൾ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാൻ പേടിച്ച് , ഭയത്തോടെ ഞാൻ ഉള്ളിൽ കരയുകയായിരുന്നു. എന്റെ ഒരു നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എൻ്റെ ജീവൻ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. അവർ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം.
ഇനി ഞാൻ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാൻ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങൾക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഞാൻ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.
ജീവിതത്തിൽ, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളിൽ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാൻ സംസാരിക്കാൻ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെൺകുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം.
N.B: സോഷ്യൽ മീഡിയയിൽ എന്നെ അപമാനിക്കുകയോ വ്യക്തിപരമായി ആക്രമിക്കുകയോ അല്ലെങ്കിൽ എന്റെ പ്രതിച്ഛായയും വ്യക്തിത്വവും നശിപ്പിക്കാൻ ശ്രമിക്കുന്നതോ ആയവർക്കെതിരെ ഞാൻ കർശനമായ നിയമനടപടി സ്വീകരിക്കും.
വിജയ്ബാബു പറയുന്നത് :
എന്ത് കേസ് വന്നാലും അത് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. ഈ കുട്ടി അയച്ചിരിക്കുന്ന മെസേജുകളുടെ 400 സ്‌ക്രീന്‍ ഷോട്ടുകള്‍ എന്റെ കൈയ്യിലുണ്ട്. ഈ കുട്ടി ആരോപിക്കുന്ന ബലാത്സംഗം ആണോ, സമ്മതപ്രകാരമുള്ളതാണോ തുടങ്ങി എല്ലാറ്റിനുമുള്ള ഉത്തരം എന്റെ കൈയ്യിലുണ്ട്. ഇവര്‍ അയച്ച എല്ലാ മെസേജുകളും എന്റെ കൈയ്യിലുണ്ട്. എന്നെ കാണാന്‍ വേണ്ടി ഇവര്‍ എത്രയോ വട്ടം എനിക്ക് മെസേജുകള്‍ അയച്ചിരിക്കുന്നു. അതിന്ശേഷമുണ്ടായിട്ടുള്ള കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയുന്നില്ല. അത് ഞാന്‍ കോടതിയില്‍ പറഞ്ഞോളാം. ഈ കേസുംകൂടി എന്റെ തലയില്‍ വന്നത് കൊണ്ട് എനിക്ക് ഒരു പ്രശ്നവും ഇല്ല. വേണമെങ്കില്‍ ഞാന്‍ ഇക്കാര്യങ്ങള്‍ മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ പറയാം. പക്ഷേ, അതിന്ശേഷം അവരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുണ്ടാകുന്ന ദുഃഖമോര്‍ത്ത് ഞാന്‍ അത് വിടുന്നില്ല. തത്ക്കാലം അത് അവിടെ നില്‍ക്കട്ടെ. അതുകൊണ്ട് ഇവിടെ ഇര ഞാന്‍ ആണ്. ഞാന്‍ ഇതിനെതിരേ കൗണ്ടര്‍ കേസ് ഫയല്‍ ചെയ്യും. കൂടാതെ, മാനനഷ്ടക്കേസും ഫയല്‍ ചെയ്യും. ഇത് ചെറിയൊരു കേസ് ആയിരിക്കില്ല. ഇവരും ഇവരുടെ കുടുംബവും ഇതിന് പുറകില്‍ നിന്നിട്ടുള്ളവരുമെല്ലാം ഉത്തരം പറയേണ്ടി വരും. ഞാന്‍ വെറുതേ വിടാന്‍ ആലോചിക്കുന്നില്ല.