തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് ആര്‍എസ്എസ്-ബിജെപി പ്രവർത്തകർ കൂടി അറസ്റ്റില്‍. ബിജെപി തലശേരി മണ്ഡലം സെക്രട്ടറി ന്യൂമാഹി പെരുമുണ്ടേരിയിലെ മീത്തലെമഠത്തില്‍ വീട്ടില്‍ പ്രജിത്ത് (32), കോടിയേരി മേഖലാ സെക്രട്ടറി പുന്നോലിലെ കടുമ്പേരി പ്രഷീജ് (38), പുന്നോല്‍ ചെള്ളത്ത് മടപ്പുര ക്ഷേത്രം ഡയറക്ടര്‍ പുന്നോല്‍ എസ്‌കെ മുക്കിലെ കരോത്ത്താഴെക്കുനിയില്‍ ദിനേശന്‍ (45), ചെള്ളത്ത് മടപ്പുര ക്ഷേത്രകമ്മിറ്റി സെക്രട്ടറി സുനില്‍കുമാറിന്റെ മകന്‍ പുന്നോല്‍ കിഴക്കയില്‍ ഹൗസില്‍ സി കെ അര്‍ജുന്‍ (23), നഗരസഭാ കൗണ്‍സിലര്‍ കെ ബിന്ദുവിന്റെ മകന്‍ ചെള്ളത്ത് മടപ്പുരയ്ക്കടുത്ത സോപാനത്തില്‍ കെ അഭിമന്യു (22), പുന്നോല്‍ ചാലിക്കണ്ടി ഹൗസില്‍ സി കെ അശ്വന്ത് (23), പുന്നോല്‍ ചാലിക്കണ്ടി ഹൗസില്‍ ദീപക് സദാനന്ദന്‍ (29) എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം അറസ്റ്റുചെയ്തത്.
പ്രജിത്ത്, ദിനേശന്‍ എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവര്‍ വധഗൂഢാലോചനയിലെ പ്രധാന കണ്ണികളാണ്. ഹരിദാസനെ വധിക്കാന്‍ നേരത്തെ ശ്രമിച്ച സംഘത്തിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദിനേശനാണ് ഹരിദാസന്റെ ഇടതുകാല്‍ വെട്ടിമാറ്റിയത്.
തലശ്ശേരി നഗരസഭയിലെ ബി ജെ പി കൗൺസിലറും ബി ജെ പി മണ്ഡലം പ്രസിഡണ്ടുമായ കെ ലിജേഷും കൊലപാതക സംഘത്തിൽ ഉണ്ടായിരുന്നു എന്നും പോലീസ് അറിയിച്ചു. ഗൂഢാലോചനയ്ക്ക് ഇയാളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ഹരിദാസന് നേരെ നാല് വധശ്രമങ്ങൾ ഉണ്ടായതായും പ്രതികൾ വെളിപ്പെടുത്തി. നാലാമത്തെ ശ്രമത്തിലാണ് ഹരിദാസൻ കൊല്ലപ്പെടുന്നത്. ജോലി കഴിഞ്ഞ് ഹരിദാസൻ മടങ്ങുന്ന സമയത്ത് ആക്രമിക്കാനാണ് സംഘം പലപ്പോഴായി ശ്രമിച്ചത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് പദ്ധതി നടക്കാതെ പോകുകയായിരുന്നു.
ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നിരവധി പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും 6 പേർ കൂടി ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു.
അറസ്റ്റ് ചെയ്തവരെയും കസ്റ്റഡിയിൽ എടുത്തവരെയും പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഫെബ്രുവരി 21 ന് പുലർച്ചെയാണ് പുന്നോൽ താഴെ വയലിലെ മത്സ്യത്തൊഴിലാളിയായ ഹരിദാസിനെ
വെട്ടിക്കൊന്നത്. പുന്നോൽ കൂലോത്ത് ഭഗവതിക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിൻറെ നിഗമനം.