റഷ്യയും ഉക്രെയിനും തമ്മിലുള്ള സംഘർഷത്തിൽ സുപ്രീം കോടതിക്ക് ഇടപെടാൻ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. യുക്രെയിനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
‘കോടതി എന്ത് ചെയ്യും? യുദ്ധം അവസാനിപ്പിക്കാൻ എനിക്ക് റഷ്യൻ പ്രസിഡന്റിന് നിർദേശം നൽകാൻ കഴിയുമോ?’-ചീഫ് ജസ്റ്റിസ് ചോദിച്ചു.
കിഴക്കൻ ഉക്രെയിനിലുള്ള വിദ്യാർത്ഥികളെ മടക്കി കൊണ്ടുവരുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. റഷ്യൻ അതിർത്തിയിലുള്ള പടിഞ്ഞാറൻ ഉക്രൈനിലെ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. ആ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
മുപ്പതോളം വിദ്യാർത്ഥിനികൾ അടക്കമുള്ളവർ ഭക്ഷണം പോലും ലഭിക്കാതെ കഴിഞ്ഞ ആറ് ദിവസമായി ഉക്രെയിൻ അതിർത്തിയിൽ കഴിയുകയാണെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, ഏത് സർക്കാരിനോട് സുരക്ഷ ഉറപ്പാക്കണമെന്നാണ് കോടതി നിർദേശം നൽകേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ ആരാഞ്ഞു. വിദ്യാർത്ഥികളുടെ അവസ്ഥയിൽ കോടതിക്ക് വിഷമമുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ, കോടതി ഇടപെടുന്നില്ലെന്ന അഭിപ്രായം ചിലർ പ്രകടിപ്പിക്കുന്നത് കണ്ടു. എന്നാൽ യുദ്ധം നിർത്താൻ പുടിനോട് നിർദേശിക്കാൻ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.
അതേ സമയം, സുപ്രീം കോടതിയെ സമീപിച്ച, ഉക്രെയിനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ മടക്കി കൊണ്ടുവരുന്നതിനുള്ള സഹായം നൽകാൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
റൊമേനിയൻ അതിർത്തിയിൽ കുടുങ്ങിയ വിദ്യാർത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ അതിർത്തി രാജ്യങ്ങളിലേക്ക് കടക്കാൻ വിദ്യാർത്ഥികളെ ഉക്രെയിൻ അനുവദിക്കുന്നുണ്ടെന്നും ഒഴിപ്പിക്കൽ ദൗത്യം ഏകോപിപ്പിക്കുന്നതിനയി കേന്ദ്ര മന്ത്രിമാരെ ഉക്രെയിന്റെ അയൽ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.