ഉക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായ വാഗ്ദാനവുമായി റഷ്യ.
യുക്രെയ്നിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് റഷ്യന്‍ സ്ഥാനപതി അറിയിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്നും റഷ്യന്‍ സ്ഥാനപതി അഭ്യര്‍ഥിച്ചു.
ഇന്ത്യക്കാരുടെ റഷ്യൻ അതിർത്തി വഴിയുള്ള രക്ഷാദൗത്യം പരിഗണനയിലാണ്. സംഘർഷ മേഖലയിലെ ഇന്ത്യൻ പൗരന്മാരുമായി ആശയ വിനിമയം നടത്തുന്നുണ്ട്. സുരക്ഷിത പാത ഉടൻ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ് വ്യക്തമാക്കി
അതിനിടെ, ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ കുടുങ്ങി കിടന്ന മുഴുവൻ ഇന്ത്യക്കാരും രക്ഷപ്പെട്ട് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിയതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. കീവിൽ ഇനി ഇന്ത്യക്കാർ ആരും ഇല്ലെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായതെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്‌ല അറിയിച്ചു.
യുക്രെയ്നിലെ ഹര്‍കിവില്‍ ആക്രമണം റഷ്യന്‍ സേന ശക്തമാക്കിയിരിക്കുകയാണ്. ഷെല്ലാക്രമണത്തിന് പുറമെ പാരച്യൂട്ടുകളില്‍ നഗരത്തിലിറങ്ങി സൈന്യം ആക്രമണം നത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.