കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ രാജ്യ സഭ തിരഞ്ഞെടുപ്പ് മാർച്ച് 31 ന് നടക്കും. അതേ സമയം കേരളത്തിലെ എൽ ജെ ഡി നേതാവ് എം.വി. ശ്രേയാംസ് കുമാറിന്റെ ഒഴിവ് വീണ്ടും എൽ ജെ ഡി ക്ക് നൽകില്ലെന്ന് റിപ്പോർട്ട്. സിപിഎമ്മോ സിപിഐ യോ ആയിരിക്കും എൽ ഡി എഫിന്റെ സീറ്റിൽ മത്സരിക്കുക. ഇടതുമുന്നണിയുടെ ഒരു സീറ്റില്‍ സി പി ഐ അവകാശവാദം ഉന്നയിച്ചേക്കുമെന്നും സൂചനയുണ്ട്.
കേരളത്തിൽ എ.കെ.ആന്റണി, എം.വി. ശ്രേയാംസ് കുമാര്‍, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രില്‍ രണ്ടിന് അവസാനിക്കുന്നത്.
രാജ്യസഭ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശർമ ഉൾപ്പെടെ 13 പേർ കാലാവധി പൂർത്തിയാക്കി ഒഴിയുന്നതിലേക്കാണ് തെരഞ്ഞെടുപ്പ്.
പഞ്ചാബ് – അഞ്ച്, അസം – രണ്ട്, ഹിമാചൽ പ്രദേശ് – ഒന്ന്, ത്രിപുര – ഒന്ന്, നാഗാലാൻഡ് – ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവുകൾ.
മാർച്ച് 14ന് വിജ്ഞാപനം ഇറങ്ങും. മാർച്ച് 21ന് നാമനിർദേശ പത്രിക സമർപ്പിക്കാം. 22ന് സൂക്ഷ്മ പരിശോധന നടക്കും. 31ന് രാവിലെ 9 മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം അഞ്ച് മണിക്ക് വോട്ടെണ്ണല്‍ നടക്കും.