ബി.ജെ.പി. മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്‌ത്രത്തിന്റെയും വികസന സങ്കല്‍പ്പത്തിനും രാജ്യത്തെ കൊള്ളയടിക്കുന്ന സാമ്പത്തിക നയങ്ങള്‍ക്കും എതിരായ ബദല്‍ പ്രയോഗത്തില്‍ വരുത്തുന്ന വേദിയായി കേരളത്തിലെ ഇടതു ഭരണം മാറിയതായി സി.പി.എം.ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രസ്‌താവിച്ചു. പാര്‍ടിയുടെ സംസ്ഥാന സമ്മേളനം ഏറണാകുളം മറൈന്‍ ഡ്രൈവിലെ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
ഇന്ത്യയിൽ ഒരുവശത്ത് ഉദാരവത്കരണ നയം ശക്തിപ്പെടുന്നു. മറുവശത്ത് ദേശീയ സ്വത്ത് കൊള്ളയടിക്കുന്നു. അമിതാധികാര പ്രവണത എല്ലാ തലത്തിലും വ്യാപിക്കുന്നു. പൗരാവകാശം കവര്‍ന്നെടുക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന ശിലകളെ അട്ടിമറിക്കുന്നതിനാണ് ശ്രമം. ജമ്മു കാശ്‌മീര്‍ സംസ്ഥാനം ഇല്ലാതാക്കിയത്, ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തത്,പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്, എല്ലാം ഇതിന്റെ ഭാഗമായിരുന്നു. പൗരത്വ ഭേദഗതി നിയമം വഴി മതവും പൗരത്വവും തമ്മില്‍ ബന്ധപ്പെടുത്തി. അത് ഭരണഘടനയുടെ അടിസ്ഥാന കാഴ്‌ചപ്പാടില്‍ നിന്നുള്ള പൂര്‍ണമായ വ്യതിയാനമായിരുന്നു.- യെച്ചൂരി പറഞ്ഞു.
മറൈൻ ഡ്രൈവിലെ ബി രാഘവൻ നഗറിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പതാകയുയർത്തി. സ്വാഗതഗാന ആലാപനത്തോടെ സമ്മേളനം തുടങ്ങി . പി രാജീവ് സ്വാഗതം ആശംസിച്ചു. രക്‌തസാക്ഷി പ്രമേയം ഇ പി ജയരാജനും അനുശോചന പ്രമേയം എ കെ ബാലനും അവതരിപ്പിച്ചു. ഇ പി ജയരാജന്‍ കണ്‍വീനറായി സൂസന്‍ കോടി, എ എ റഹീം, സച്ചിന് ദേവ് , ഒ ആര്‍ കേളു എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
സമ്മേളനത്തിൽ 400 പ്രതിനിധികളും 23 നിരീക്ഷകരുമാണ് പങ്കെടുക്കുന്നത്. പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, എം എ ബേബി, ബൃന്ദ കാരാട്ട്, ജി രാമകൃഷ്‌ണൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു. 12.15ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . വൈകിട്ട് 5.30ന് ഗ്രൂപ്പുചർച്ച തുടങ്ങും.
ഭാവി കേരളത്തിന്റെ വികസനത്തിനുള്ള കർമപരിപാടികൾക്ക് പുതിയ കാഴ്‌ചപ്പാട് നൽകാനുള്ള നയരേഖ ചൊവ്വ വൈകിട്ട് നാലിന് പൊളിറ്റ് ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും.