മാധ്യമങ്ങളിൽ വൻ തരംഗമായ കച്ചാ ബദാം ഗാനം ആലപിച്ച ഭൂപൻ ബദ്യാകർന് വാഹനാപകടത്തിൽ പരിക്കേറ്റു. അടുത്തിടെ വാങ്ങിയ കാർ ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് അപകടം. നെഞ്ചിന് പരിക്കേറ്റ അദ്ദേഹം വെസ്റ്റ് ബംഗാൾ സൂരി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
പശ്ചിമബംഗാളിലെ കറാൽജൂർ ഗ്രാമത്തിലെ തെരുവ് കച്ചവടക്കാരന്‍ ഭൂപന്‍ പാടുന്ന പാട്ട് ഇന്ന് റീമിക്സായും റീലുകളായും സൈബര്‍ലോകത്ത് തകര്‍ക്കുകയാണ്. ഒറ്റ രാത്രി കൊണ്ട് മാറി മറിഞ്ഞ കഥയാണ് ‘കച്ചാ ബദാമിനും’ ഗായകൻ ഭൂപനും ഉള്ളത്.
ബിർഭും ജില്ലയിലെ കറാൽജൂർ ഗ്രാമത്തിലെ നിലക്കടല വില്പനക്കാരനായ ഭൂപൻ തന്റെ നിലക്കടല വിറ്റ്പോകാനായി പാടിയ പാട്ടാണ് കച്ചാ ബദാം. ചാക്കിൽ കെട്ടിവെച്ച കടലയുമായി എത്തുന്ന സ്ഥലങ്ങളിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഭൂപൻ പാട്ട് പാടിയിരുന്നത്. ഇങ്ങനെ പാടിയ പാട്ട് ആരൊക്കെയോ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ തരംഗമായി. പല യൂട്യൂബ് ചാനലുകളും ഈ പാട്ടിന്റെ റീമിക്സുകളും പുതുക്കിയ വേർഷൻനുകളും പുറത്തിറക്കി.
തന്റെ ഗാനം ഉപയോഗിച്ച് മറ്റുള്ളവർ പണം സമ്പാദിക്കുന്നുവെന്നും തനിക്കൊന്നും കിട്ടിയില്ല എന്ന പരാതിയുമായി ഭൂപൻ പോലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഭൂപൻ തന്നെ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്ന കച്ചാബദാമിന്റെ റാപ് വേർഷൻ പുറത്തിറങ്ങി.രണ്ട് ബംഗാളി പാട്ടുകാരാണ് ഭൂപനെവെച്ച് വിഡിയോ ചെയ്തത്.
ഇന്ത്യക്ക് അകത്തും പുറത്തുമായി പ്രമുഖരും അല്ലാത്തവരുമായി നിരവധി പേർ കച്ചാ ബദാമിനൊപ്പം ചുവടുവെച്ചു. 3.5 ലക്ഷത്തിലധികം റീൽസാണ് ലോകമെങ്ങുമായി ഇതിനകം പുറത്തിറങ്ങിയത്.
വിഡിയോ കണ്ടവരുടെ എണ്ണം ഇതിനോടകം 7 കോടി കടന്നിട്ടുണ്ട്. പാട്ട് വൈറൽ ആയതോടെ ഭൂപന്റെ തലവരയും മാറി. ഒരു സംഗീത കമ്പനി 3 ലക്ഷം രൂപയ്ക്ക് ഭൂപനുമായി കരാറിലെത്തി. കൊല്‍ക്കത്തയിലെ ഒരു 5സ്റ്റാര്‍ ഹോട്ടലില്‍ കഴിഞ്ഞദിവസം കച്ചാബദാം പാടാന്‍ ഭൂപനെത്തിയിരുന്നു.
കൈ നിറയെ സംഗീത പരിപാടികൾ കിട്ടിയതോടെ തന്റെ ബദാം വിൽപന നിർത്തുകയാണെന്ന് ഭൂപൻ അറിയിച്ചു. അദ്ദേഹത്തിന്റെ കഴിവിനെ പശ്ചിമ ബംഗാൾ പോലീസും പ്രശംസിച്ചിരുന്നു. പാട്ട് ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി തുടരുകയാണ്.
ബംഗാളിലെ റാണു മൊണ്ടൽ എന്ന ഗായികയുടെ കഥയും ഇതിന് സമാനമാണ്. ബംഗാളിലെ റാണാഘട്ട് റെയിൽവേ സ്‌റ്റേഷനിൽ ഭിക്ഷയെടുക്കുകയായിരുന്ന റാണു മൊണ്ടൽ പാടിയ പാട്ട് ആരോ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ലതാ മങ്കേഷ്കറിന്റെ ‘ഏക് പ്യാർ കാ നഗ്മാ ഹേ’ എന്ന ഗാനം ആലപിച്ചാണ് റാണു മൊണ്ടൽ സമൂഹമാധ്യമ ലോകത്തിനു സുപരിചിതയാകുന്നത്. പാട്ട് ശ്രദ്ധേയമായതോടെ റാണു മൊണ്ടൽ ഒറ്റരാത്രികൊണ്ട് താരമായി.
സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ പാടാൻ ഗായികയ്ക്ക് അവസരം കൊടുത്തു.
എന്നാൽ വിവാദങ്ങളിൽ പെട്ടുപോയ റാണു മൊണ്ടലിന് പിന്നീട് അവസരങ്ങൾ ഇല്ലാതെ വരികയായിരുന്നു. 2019 ൽ സെൽഫിയെടുക്കാൻ എത്തിയ ഒരു ആരാധികയോട് റാണു അപമര്യാദയായി പെരുമാറുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പേരിൽ വലിയ വിമർശനങ്ങളും ഗായിക നേരിട്ടു. അപ്രതീക്ഷിതമായി കിട്ടിയ പ്രശസ്തിയാണ് താരത്തിന്റെ മോശം പെരുമാറ്റത്തിന് കാരണമെന്ന് പലരും വിമർശിച്ചു.
പ്രശസ്തിയാർജിച്ചതിന് ശേഷം പഴയ വീട് ഉപേക്ഷിച്ച് പുതിയ താമസസ്ഥലത്തേക്ക് മാറിയ റാണു ലോക്ക്ഡൗണിന് മുമ്പ്, പുതിയ വീട് വിട്ട് പഴയ സ്ഥലത്തേക്ക് മടങ്ങിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
താരത്തിന്റെ മേക്ക്ഓവർ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ആയിരുന്നു.