റഷ്യൻ കവചിത വാഹനങ്ങളുടെ ഒരു വലിയ വ്യൂഹം ഉക്രെയ്നിന്റെ തലസ്ഥാനമായ കീവിലേക്ക് മുന്നേറുന്നതായി ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈന്യം കീവിൽ നേരിട്ട് പ്രവേശിക്കാൻ ഇനി വെറും 27 കിലോമീറ്റർ മാത്രം പിന്നിട്ടാൽ മതിയെന്നാണ് ലഭിക്കുന്ന സൂചന.
മാക്‌സര്‍ ടെക്‌നോളജീസ് എന്ന അമേരിക്കയിലെ സ്വകാര്യ കമ്പനി പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രം അനുസരിച്ച് വന്‍തോതില്‍ ടാങ്കുകളും റോക്കറ്റ് വിക്ഷേപിണികളും അടക്കമുള്ളവ കീവ് ലക്ഷ്യമാക്കി നീങ്ങുന്നതായാണ് മനസ്സിലാകുന്നത്. നാല്പതു മൈൽ നീളം വരുന്നതാണ് റഷ്യൻ സൈനിക വ്യൂഹം എന്നാണ് റിപ്പോർട്ട്. കീവിന്റെ പ്രാന്ത പ്രദേശങ്ങളിൽ സൈന്യം എത്തിക്കഴിഞ്ഞു എന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ഇതുവരെ വ്യോമാക്രമണങ്ങൾ ആണ് നടന്നതെങ്കിൽ ഇനി നേരിട്ടുള്ള ഏറ്റുമുട്ടൽ ആവും എന്ന സൂചനയാണ് റഷ്യയുടെ നീക്കത്തിലൂടെ വ്യക്തമാകുന്നത് . അങ്ങനെയെങ്കിൽ ഇതുവരെ ഉണ്ടായതിനേക്കാൾ ആൾനാശം ഇനി ഉണ്ടായേക്കും.
റഷ്യയുടെ ആക്രമണത്തിൽ ഇതുവരെ 16 കുട്ടികളടക്കം 352 ഉക്രേനിയക്കാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ നയതന്ത്രജ്ഞൻ യുഎൻ ജനറൽ അസംബ്ലിയിൽ പറഞ്ഞു. ഷെല്ലാക്രമണം ഇപ്പോഴും തുടരുകയാണ്, ഇതുമൂലം മരണസംഖ്യ ഉയർന്നേക്കും.
കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ റഷ്യ 56 റോക്കറ്റുകളും 113 ക്രൂയിസ് മിസൈലുകളും ഉക്രെയ്‌നിലേക്ക് തൊടുത്തുവിട്ടതായി യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു.
റഷ്യയുടെ അക്രമാസക്തമായ നടപടികൾക്കിടയിൽ, സംഘർഷം കുറയ്ക്കാനുള്ള നയതന്ത്ര ശ്രമങ്ങളും ഇരു രാജ്യങ്ങളും നടത്തുന്നുണ്ട്. ഇന്നലെ രാത്രി ബെലാറസ്-ഉക്രൈൻ അതിർത്തിയിൽ ഇരുരാജ്യങ്ങളും 6 മണിക്കൂർ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
എന്നാല്‍, ചർച്ചകൾ തുടരാൻ റഷ്യയും യുക്രൈനും തമ്മിൽ ധാരണയിലെത്തി. ബെലാറസ്- പോളണ്ട് അതിർത്തിയിലാകും അടുത്ത ചർച്ച.ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല.