ഉക്രെയിനെതിരെയുള്ള ആക്രമണത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ റഷ്യയുമായി പരോക്ഷ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയായാണ് ലോക രാജ്യങ്ങൾ. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നമായതിനാൽ നേരിട്ടുള്ള ഇടപെടൽ ഒരു രാജ്യത്തിനും സാധ്യമല്ലാത്തതിനാലാണ് ഉപരോധങ്ങളുടെ രൂപത്തിൽ പരോക്ഷ യുദ്ധത്തിന് ലോക രാജ്യങ്ങൾ മുന്നോട്ട് വന്നിരിക്കുന്നത്. ശക്തമായ ഉപരോധങ്ങളാണ് റഷ്യക്ക് മേൽ ലോക രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം..
അമേരിക്ക
റഷ്യയുടെ നാല് പ്രധാനപ്പെട്ട ബാങ്കുകള്‍ക്ക് കൂടെ ഉപരോധം അമേരിക്ക ഏര്‍പ്പെടുത്തി. ഇവരുടെ അമേരിക്കയിലുള്ള ആസ്തികള്‍ മരവിപ്പിക്കും. 21-ാം നൂറ്റാണ്ടില്‍ ഹൈടെക് സമ്പദ് വ്യവസ്ഥയില്‍ മത്സരിക്കാനുള്ള റഷ്യയുടെ കഴിവിനെ തടസ്സപ്പെടുത്തുമെന്നും അമേരിക്ക അറിയിച്ചു.റഷ്യൻ സാമ്പത്തിക സ്ഥാപനങ്ങളായ വിഇബി, അവരുടെ മിലിറ്ററി ബാങ്ക് എന്നിവയ്ക്കുള്ള പ്രവർത്തനാനുമതി റദ്ദാക്കുമെന്നും റഷ്യയിലെ പ്രമാണികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉപരോധം ഏർപ്പെടുത്തുമെന്നും യുഎസ് നേരത്തെ അറിയിച്ചിരുന്നു.
ബ്രിട്ടൻ
റഷ്യൻ ബാങ്കായ വിടിബിയുടെയും ആയുധ നിർമ്മാതാക്കളായ റോസ്‌റ്റെക്കിന്റെയും ആസ്തി മരവിപ്പിക്കുക, പുടിന്റെ മുൻ മരുമകൻ കിറിൽ ഷമലോവ് ഉൾപ്പെടെയുള്ള അഞ്ച് പ്രഭുക്കന്മാർക്ക് മേലുള്ള ഉപരോധം, ബ്രിട്ടീഷ് വ്യോമാതിർത്തിയിൽ നിന്ന് എയ്‌റോഫ്ലോട്ടിനെ വിലക്കുക എന്നിവയാണ് ബ്രിട്ടന്റെ പുതിയ ഉപരോധത്തിൽ ഉൾപ്പെടുന്നത്.അഞ്ച് റഷ്യൻ ബാങ്കുകൾക്കും മൂന്ന് റഷ്യൻ ശതകോടീശ്വരന്മാർക്കുമെതിരെ ബ്രിട്ടൻ നേരത്തെ ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ജർമ്മനി
റഷ്യയിൽ നിന്നുള്ള നോർഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ്‌ലൈൻ അംഗീകരിക്കുന്ന പ്രക്രിയ നിർത്തലാക്കുന്നതായി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പ്രഖ്യാപിച്ചു. വളരെക്കാലമായി മോസ്കോ ശ്രമിച്ചുകൊണ്ടിരുന്ന ലാഭകരമായ ഇടപാടായിരുന്നു ഇത്.
ജപ്പാൻ, ഓസ്‌ട്രേലിയ
ഉക്രെയ്‌നെതിരായ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് കർശനമായ പിഴ ചുമത്തുമെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു.ജപ്പാനിൽ റഷ്യൻ ബോണ്ടുകൾ നിരോധിക്കുകയും ചില റഷ്യൻ വ്യക്തികളുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ജപ്പാനിലേക്കുള്ള യാത്ര നിയന്ത്രിക്കുകയും ചെയ്യുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു.
യൂറോപ്യൻ യൂണിയൻ
യൂറോപ്യൻ യൂണിയന്റെ മൂലധനത്തിലും സാമ്പത്തിക വിപണിയിലും മോസ്കോയുടെ ഇടപെടൽ നിയന്ത്രിക്കാനാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം.