പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ യുപി സര്‍ക്കാര്‍ അയച്ച 274 നോട്ടീസുകളും പിന്‍വലിച്ചതായി സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് സൂര്യകാന്തും ഉൾപ്പെട്ട ബെഞ്ചിനെയാണ് യുപി സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.
പിരിച്ചെടുത്ത മുഴുവൻ തുകയും സമരം ചെയ്‌തവർക്ക് തിരിച്ച് നൽകാനും സുപ്രീം കോടതി നിർദേശിച്ചു
ഫെബ്രുവരി പന്ത്രണ്ടിന് ഇതേ ബെഞ്ച് യുപി സര്‍ക്കാരിനെതിരെ നടത്തിയ ശക്തമായ വിമര്‍ശനത്തെ തുടര്‍ന്നാണ് യുപി സര്‍ക്കാര്‍ നടപടി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ യുപി സര്‍ക്കാര്‍ അയച്ച നോട്ടീസ് പിന്‍വലിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ നടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ കോടതി ഇടപെട്ട് റദ്ദാക്കുമെന്നാണ് സുപ്രീം കോടതി പറഞ്ഞത്.
ഈ മാസം പതിനെട്ടിന് മുമ്പ് തീരുമാനം അറിയിക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ഇതെ തുടര്‍ന്നാണ് യുപി സര്‍ക്കാരിന്റെ പുതിയ തീരുമാനം.