നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിർഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ 3 മണിക്കൂർ നീണ്ടു.
വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം നാദിർഷയുമായി പങ്ക് വെച്ചിരുന്നോ എന്നാണ് ക്രൈം ബ്രാഞ്ച് ചോദിച്ചതെന്നാണ് വിവരം.
ദിലീപിന്റെ ഫോൺ കോൾ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക ക്രൈം ബ്രാഞ്ച് തയാറാക്കിയത്. വരും ദിവസങ്ങളിൽ സിനിമാമേഖലയിലെ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന.
ദിലീപിന്റെ ചാർട്ടേഡ് അക്കൗണ്ടിന്റേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് നാദിർഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാദിർഷാ വിദേശത്ത് ആണെന്ന് അറിയിക്കുകയായിരുന്നു. മടങ്ങി എത്തിയതിന് ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
ഗൂഢാലോചന നടന്നു എന്ന് പറയപ്പെടുന്ന കാലയളവിൽ ദിലീപും നാദിർഷയും ഒന്നിച്ച് യാത്രകൾ ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
നാദിർഷയിൽ നിന്നും എന്തെങ്കിലും നിർണായക വിവരം ലഭിച്ചോ എന്നത് വെളിപ്പെടുത്താൻ ഉദ്യോഗസ്ഥസർ തയാറായില്ല.
ദിലീപിന്റെ സഹോദരൻ ആനൂപിനെയും ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച ഹാജരാകാനാണ് നിർദേശം.അനൂപിന്റെ ഫോൺ പരിശോധനാ ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണിന്റെ ഫൊറൻസിക് പരിശോധനാ ഫലവും ഉടനെത്തും. ഇതിന് ശേഷം ഇവരെയും ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് നീക്കം.