അട്ടപ്പാടിയില്‍ വിശപ്പിനും ദാരിദ്രത്തിനുമിടിയില്‍ കള്ളനെന്ന് മുദ്രയടിക്കപ്പെട്ട് ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ആദിവാസിയുവാവിന്റെ ദുരന്തം കേരളത്തിലെ നീതിപീഠത്തിനു പോലും അഗണ്യകോടിയില്‍ തള്ളപ്പെട്ട ഒറ്റപ്പെട്ട സംഭവമായപ്പോള്‍, സില്‍വര്‍ ലൈനില്‍ സഞ്ചരിക്കുന്നതിനായി ത്രില്ലടിച്ചു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പോലും ഈ പരമനിസ്സഹായന് ഉറച്ച അഭിഭാഷകനെ നല്‍കി നീതി ഉറപ്പാക്കാന്‍ മറന്നു പോയ കാലത്ത് ഇതാ പണ്ട് നിയമം പഠിച്ച് കോട്ടിട്ട് അഭിഭാഷകനായിരുന്ന ഇന്നത്തെ സൂപ്പര്‍ താരം മമ്മൂട്ടിക്ക് അത് തോന്നി. താരത്തിന്റെ പബ്ലിസിറ്റി സ്റ്റണ്ട് എന്ന പേരില്‍ പരിഹസിക്കുന്നവര്‍ക്കു മുന്നില്‍ ഇരുകൈകളും കൂട്ടിക്കെട്ടി മൃഗത്തെ പോലെ ഒരിക്കല്‍ മണ്ണാര്‍ക്കാട്ടെ മേലാളന്‍മാര്‍ പ്രദര്‍ശിപ്പിച്ച മധുവിന്റെ കുടുംബം പൊറുക്കട്ടെ….
ആ നിസ്വന്റെ കൊലപാതകം നടന്നിട്ട് വര്‍ഷങ്ങളായിട്ടും വിചാരണ പോലും തുടങ്ങാന്‍ കഴിയാത്ത ദുരവസ്ഥയാണ് ഈ നവോത്ഥാന കേരളത്തിലുണ്ടായത് എന്ന ലജ്ജാകരമായ സത്യത്തിനു മുന്നില്‍ ഇപ്പോള്‍ മമ്മൂട്ടി നീട്ടിയ കൈ തീര്‍ത്തും മാനവികതയുടെ സ്‌പര്‍ശമുള്ളതായി മാറുന്നു.
മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി.നന്ദകുമാർ മധുവിന്റെ അമ്മയും സഹോദരിയുമായും ചർച്ച നടത്തി. കേസിൽ പുനരന്വേഷണം വേണമെന്നു കുടുംബം ആവശ്യപ്പെട്ടതായി വി.നന്ദകുമാർ അറിയിച്ചു. നടന്ന അന്വേഷണത്തിൽ കുടുംബം തൃപ്തരല്ല. സിബിഐ അന്വേഷിക്കണമെന്നാണു കുടുംബത്തിന്റെ ആവശ്യം. പുനരന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകാൻ ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു. കുടുംബം ആവശ്യപ്പെട്ട നിയമസഹായം നൽകുമെന്നും നന്ദകുമാർ പറഞ്ഞു.
കേസില്‍ കൂടുതല്‍ പ്രതികളുണ്ട്. പക്ഷേ പോലീസ് ഇത് അംഗീകരിക്കുന്നില്ല. പൊലീസന്വേഷണം തൃപ്‌തികരമല്ല-കുടുംബം പറയുന്നു. കുടുംബത്തിന്റെ ആശങ്ക നീക്കും വിധം വിദഗ്‌ധ അന്വേഷണം നടത്തണമെന്ന ആവശ്യവും ഒപ്പം നിയമപരമായ എല്ലാ സഹായങ്ങളും നല്‍കുമെന്നാണ് മമ്മൂട്ടി നിയോഗിച്ച അഭിഭാഷകന്‍ പറയുന്നത്.
പ്രതീക്ഷിക്കാം…ഇനി മമ്മൂട്ടിയെങ്കിലും ഈ ആദിവാസിയുടെ കുടുംബത്തെ പറഞ്ഞു വഞ്ചിക്കില്ലെന്ന്….