ഇന്ത്യയിലേക്ക് വരികയായിരുന്ന രണ്ട് എമിറേറ്റ്‌സ് വിമാനങ്ങൾ ദുബായ് വിമാനത്താവളത്തിൽ ഒരേ റൺവേയിൽ ഒരേ സമയം ടേക്ക് ഓഫ് ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം. ജനുവരി ഒൻപതിനാണ് തലനാരിഴ വ്യത്യാസത്തില്‍ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായ സംഭവവികാസങ്ങള്‍ ഉണ്ടായതിന് ഉത്തരവാദി ആരൊക്കെ എന്ന കാര്യത്തിലാണ് അന്വേഷണം നടക്കുന്നത്.
യുഎഇയിലെ എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടർ (എഎഐഎസ്) ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എയർലൈൻ ജീവനക്കാർക്കെതിരെ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്.
ഇന്ത്യയുടെ ഏവിയേഷൻ വാച്ച്‌ഡോഗ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഐ) ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്റെ പകർപ്പ് യുഎഇ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് തേടി.
രാത്രി 9.30 നും രാവിലെ 10 നും ഇടയിൽ ദുബായിൽ നിന്ന് പുറപ്പെടേണ്ട ഇകെ-524 (ദുബായ്-ഹൈദരാബാദ്), ഇകെ-568 (ദുബായ്-ബെംഗളൂരു) എന്നീ വിമാനങ്ങളാണ് ഒരേ സമയം ടേക്ക് ഓഫ് ചെയ്യാൻ ശ്രമിച്ചത്.
എമിറേറ്റ്‌സ് ഫ്‌ളൈറ്റ് ഷെഡ്യൂൾ പ്രകാരം രണ്ട് വിമാനങ്ങളുടെയും പുറപ്പെടൽ സമയത്തിൽ അഞ്ച് മിനിറ്റിന്റെ വ്യത്യാസം ഉണ്ടായിരുന്നു.
എന്നാല്‍ ഇരു വിമാനങ്ങളും ഒരുമിച്ച് ടേക്ക് ഓഫിനായി ഒരേ റണ്‍വേയില്‍ എത്തിപ്പെടുകയായിരുന്നു. പെട്ടെന്ന് അധികൃതര്‍ ഇടപെട്ട് ബംഗലുരു വിമാനത്തിന് ടേക്ക് ഓഫിന് അനുമതി നല്‍കുകയും ഹൈദരാബാദ് വിമാനത്തെ തടയുകയും ചെയ്‌തു.
ഹൈദരാബാദ് വിമാനത്തിന് തല്‍സമയം ടേക്ക് ഓഫ് അനുമതി ഇല്ലായിരുന്നു എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്ന കാര്യമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.