വാക്സിൻ എടുക്കാതെ രാജ്യത്ത് തുടരാനുള്ള ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ ഓസ്‌ട്രേലിയ തുടർച്ചയായി രണ്ടാം തവണയും റദ്ദാക്കി. വാക്‌സിനേഷന്‍ നടത്താതെ ഓസ്‌ട്രേലിയയിലേക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കളിക്കാന്‍ വന്നതിന്റെ പേരിലാണ് നോവാക് ജോക്കോവിച്ചിനെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ ഓസ്‌ട്രേലിയ സര്‍ക്കാര്‍ തടയുകയും വിസ ഉടനടി റദ്ദാക്കി തീരുമാനം പ്രഖ്യാപിക്കുകയും ചെയ്‌തത്. ജോക്കോവിച്ചിനെ തടഞ്ഞു വെക്കുകയും ചെയ്‌തു.
എന്നാല്‍ ജോക്കോവിച്ച് കോടതിയെ സമീപിച്ച് സര്‍ക്കാര്‍ നടപടി താല്‍ക്കാലികമായി അസാധുവാക്കി. വിസ റദ്ദാക്കുന്ന കാര്യം നേരത്തെ രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിരുന്നില്ല എന്നതാണ് കോടതി മുഖവിലക്കെടുത്ത് വിസ റദ്ദാക്കിയ തീരുമാനം തടഞ്ഞത്.
ഇതോടെ ജോക്കോവിച്ചിന് ടൂര്‍ണമെന്റില്‍ കളിക്കാന്‍ സാധിക്കുമെന്ന നിലയായിരുന്നു. ജോക്കോവിച്ചിനെ പുറത്താക്കുമെന്ന് സര്‍ക്കാര്‍ അപ്പോഴേ പറഞ്ഞിരുന്നു. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടി. താരത്തിന്റെ മല്‍സരം തിങ്കളാഴ്‌ച നടക്കാനിരിക്കയാണ്.
എല്ലാ വശങ്ങളും പരിഗണിച്ചാണ് തീരുമാനമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. “വാക്സിൻ സ്വീകരിക്കാത്ത കളിക്കാരനെ ഓസ്‌ട്രേലിയയിലേക്ക് അനുവദിച്ചതിന് തന്റെ സർക്കാർ നേരിട്ട കനത്ത വിമർശനത്തെ മോറിസൺ പരാമർശിച്ചു.: “ഈ പകർച്ചവ്യാധി സമയത്ത് ഓസ്‌ട്രേലിയക്കാർ നിരവധി ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്, ആ ത്യാഗങ്ങളുടെ ഫലം സംരക്ഷിക്കപ്പെടണമെന്ന് അവർക്ക് ആഗ്രഹമുണ്ട് .”–അദ്ദേഹം പ്രതികരിച്ചു.