സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഗർഭിണികൾക്ക് നിയമനം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിൽ ഡൽഹി വനിതാ കമ്മീഷൻ വിശദീകരണം തേടിക്കൊണ്ട് നോട്ടീസ് അയച്ചു. ഉത്തരവ് പിൻവലിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആവശ്യപ്പെട്ടു.
പുതിയ ഉത്തരവ് വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് നിർദേശം.
കഴിഞ്ഞ ഡിസംബർ 31 ന് ആണ് ഗർഭിണികൾക്ക് താത്കാലിക അയോഗ്യത കല്പ്പിച്ചു കൊണ്ടുള്ള സർക്കുലർ എസ്ബിഐ പുറത്തിറക്കിയത്. മൂന്ന് മാസമോ അധിലധികമോ ആയ ഗർഭിണികളെ ജോലിക്ക് തിരഞ്ഞെടുക്കുകയാണെങ്കിൽ പ്രസവിച്ചു 4 മാസം ആയതിന് ശേഷമേ നിയമനം നൽകാവൂ എന്നാണ് ചീഫ് ജനറൽ മാനേജർ മേഖലാ ജനറൽ മാനേജർക്ക് അയച്ച സർകുലറിൽ പറയുന്നത്.
എസ്ബിഐ യിൽ എഴുത്ത് പരീക്ഷ വിജയിക്കുന്നവരെ ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് നിയമന പട്ടിക തയാറാക്കുന്നത്.
2009 ൽ നിയമനം സംബന്ധിച്ച വിജ്ഞാപനം വന്നപ്പോഴാണ് ആദ്യമായി ഗർഭിണികൾക്ക് നിയമനം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവ് വന്നത്. അന്ന് മുഖ്യമന്ത്രി ആയിരുന്ന വിഎസ് അച്യുതാനന്ദൻ അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്നാണ് ഭേദഗതി വരുത്തി ആറു മാസമോ അതിലധികമോ ആയ ഗർഭിണികൾക്ക് പ്രസവാനന്തരം നിയമനം നൽകും എന്നാക്കിയത്.
ഇപ്പോൾ പുതുക്കിയ സർക്കുലർ വീണ്ടും വിവാദമാവുകയാണ്.