ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് പുതിയ വകഭേദം ലോകത്ത് അതിവേഗം പടരുന്നു. ഹോങ്കോങ്ങിനും ബോട്‌സ്വാനയ്ക്കും പിന്നാലെ ഇസ്രയേലിലും ബെൽജിയത്തിലും പുതിയ വകഭേദം ബാധിച്ചവരെ വെള്ളിയാഴ്ച കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് പുതിയ വകഭേദത്തിന് ( B.1.1.529) ലോകാരോഗ്യ സംഘടന ഒമിക്‌റോൺ എന്ന് പേരിട്ടു. ലോകാരോഗ്യ സംഘടന ഇതിനെ വേരിയന്റ് ഓഫ് കൺസേൺ എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.
ബെൽജിയത്തിൽ, ഈജിപ്തിൽ നിന്ന് തുർക്കി വഴി സ്വന്തം രാജ്യത്തേക്ക് മടങ്ങിയ ഒരു യുവതിക്ക് 11 ദിവസത്തിന് ശേഷം രോഗലക്ഷണങ്ങൾ ഉണ്ടായി . ബെൽജിയൻ പ്രധാനമന്ത്രി അലക്‌സാണ്ടർ ഡി ക്രൂ രാജ്യത്തെ നിശാക്ലബ്ബുകൾ മൂന്നാഴ്ചത്തേക്ക് അടച്ചു, അതേസമയം ബാർ-റെസ്റ്റോറന്റുകളുടെ പ്രവർത്തന സമയം പരിമിതപ്പെടുത്തുകയും ചെയ്തു. ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വിദേശത്ത് നിന്ന് വന്ന മൂന്ന് ആളുകളിൽ പുതിയ വേരിയന്റിന്റെ ലക്ഷണങ്ങൾ കണ്ടെത്തി.
കഴിഞ്ഞ ദിവസം, പുതിയ വേരിയന്റിനെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേർന്നു. പുതിയ വകഭേദത്തില്‍ നിരവധി മ്യൂട്ടേഷനുകള്‍ സംഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ഏതാനും ആഴ്‌ചകള്‍ കഴിഞ്ഞാലേ ഇതിനെക്കുറിച്ച് ശരിക്കും മനസ്സിലാക്കാനാവൂ എന്നും പഠിച്ചുകൊണ്ടിരിക്കായാണെന്നും വക്താവ് ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌മെയര്‍ പറഞ്ഞു.