ആലപ്പുഴയില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി.സുധാകരന്‍ പാര്‍ടി അച്ചടക്കം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന അന്വേഷണക്കമ്മീഷന്‍ കണ്ടെത്തലിനെത്തുടര്‍ന്ന് മുന്‍ മന്ത്രിയും സംസ്ഥാന സമിതി അംഗവുമായ ജി. സുധാകരനെ പരസ്യമായി ശാസിക്കുക എന്ന തീവ്രതയുള്ള അച്ചടക്ക നടപടി സംസ്ഥാനസമിതിയോഗം നടപ്പാക്കി. അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ സുധാകരന്‍ രംഗത്തിറങ്ങിയില്ല എന്നതാണ് ഗുരുതരമായ ആരോപണമായി ഉന്നയിക്കപ്പെട്ടിരുന്നത്. എച്ച.സലാം എം.എല്‍.എ. തന്നെ പരാതിപ്പെടുകയായിരുന്നു. സലാം എസ്.ഡി.പി.ഐ.ക്കാരനാണെന്ന രീതിയിലുള്ള പോസ്റ്റര്‍ പ്രചാരണം നടന്നിരുന്നു. സലാമിനെ തോല്‍പിക്കാനായിട്ടാണീ പ്രചാരണം നടന്നത് എന്ന് വിലയിരുത്തപ്പെട്ടു. അതിനെ പ്രതിരോധിക്കാന്‍ സുധാകരന്‍ ശ്രമിച്ചില്ല. എന്നാല്‍ എച്ച്.സലാമിന് വോട്ട് കുറഞ്ഞില്ലെന്ന കാര്യം സുധാകരന്‍ വിശദീകരിച്ചിരുന്നു. കണക്കുകളും ഹാജരാക്കി. പക്ഷേ നടപടി ഒഴിവായില്ല. ജി.സുധാകരനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി.പി.എം.നിയോഗിച്ച കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ അംഗീകരിച്ചുകൊണ്ട് സുധാകരനെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ.തോമസ് എന്നിവരെയായിരുന്നു അന്വേഷണകമ്മീഷനായി നിശ്ചയിച്ചിരുന്നത്.
സുധാകരനെതിരായ അച്ചടക്ക നടപടി അപ്രതീക്ഷിതമല്ല. ഏതെങ്കിലും കാര്യമായ ഒരു അച്ചടക്കനടപടി ഉണ്ടാവും എന്നു തന്നെയാണ് പാര്‍ടി വൃത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്.
നടപടിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിട്ടും ജി.സുധാകരന്‍ ഒന്നും പ്രതികരിച്ചില്ല. എ.കെ.ജി. സെന്ററില്‍ നിന്നും അദ്ദേഹം നേരെ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ ക്ലിഫ് ഹൗസിലേക്കാണ് പോയത്. അവിടെ നിന്നും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്കു പോയി. ഗസ്റ്റ് ഹൗസിലും മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നിരുന്നു. ചോദ്യങ്ങളോട് സുധാകരന്‍ ഇങ്ങനെയാണ് പ്രതികരിച്ചത്–ഒന്നും പറയാനില്ല. ഒന്നും പറയേണ്ട കാര്യമില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ പാര്‍ട്ടി സ്റ്റേറ്റ് സെക്രട്ടറിയോട് ചോദിക്കൂ…