കൊച്ചിയില്‍ മോഡലുകള്‍ മരിക്കാനിടയായ വാഹനാപകടം സംഭവിച്ച സമയത്ത് ഇവരുടെ കാറിനെ ചേസ് ചെയ്‌ത് പിന്തുടര്‍ന്ന ഔഡി കാറിലുണ്ടായിരുന്ന സൈജു തങ്കച്ചനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു. കളമശേരിയിൽ മെട്രോ പൊലീസ് സ്റ്റേഷനിൽ രാവിലെ ഇയാൾ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
നമ്പര്‍ 18 ഹോട്ടലിലെ ലഹരിപാര്‍ടികളുടെ ഇടനിലക്കാരനും ഹോട്ടലുടമ റോയ് വയലാട്ടിന്റെ അടുപ്പക്കാരനുമാണ് സൈജു. സൈജുവാണ് വാഹനാപകടം സംഭവിച്ച രാത്രിയില്‍ ഹോട്ടലില്‍ മോഡലുകളെ പാര്‍ടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചത് എന്ന് സംശയിക്കപ്പെടുന്നു. സൈജുവിന്റെ വാഗ്‌ദാനം അവഗണിച്ചാണ് മോഡലുകള്‍ വേഗത്തില്‍ ഹോട്ടലില്‍ നിന്നും രക്ഷപ്പെട്ടതെന്നും സംശയമുണ്ട്. മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജു ഇടയ്‌ക്ക് കുണ്ടന്നൂരില്‍ വെച്ച് മോഡലുകളുടെ കാര്‍ നിര്‍ത്തിച്ച് എന്തോ സംസാരിച്ചതായും പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്. അപകടം നടന്നതിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സൈജുവാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. സൈജുവിനെ ചുറ്റിപ്പറ്റി ഒട്ടേറെ സംശയങ്ങള്‍ പൊലീസിനും മരിച്ച മോഡലുകളുടെ ബന്ധുക്കള്‍ക്കും ഉണ്ട്.